മനു പശു പിന്നെ വ്യാഖാതാക്കളും
ഗോവധ ചർച്ചകൾ ഒടുവിൽ മനുവിലെത്തി. കേട്ടാൽ തോന്നും സ്മൃതികളാൺ് ഭരണഘടനയല്ല പ്രമാണമെന്ന്. തുടക്കം മുതൽ വായിച്ചാൽ രാമസ്തുതിയും അവസാനം മുതൽ വായിച്ചാൽ കൃഷ്ണസ്തുതിയും ആവുന്ന ഒരു സംസ്കൃത കൃതി കണ്ടതായി അല്ലെങ്കിൽ കേട്ടതായി ഓർക്കുന്നു. വായിച്ചിട്ടില്ല തീർച്ച. (അതിനുള്ള ഭാഷയൊന്നും കയ്യിലില്ല) അതുകൊണ്ട് ജയന്തോപാഖാനത്തിൽ സീത കാക്കയെ ആട്ടി, വേട്ട മാംസം ഉണക്കുകയായിരുന്നു എന്നുപറഞ്ഞാൽ അതു ഏള്ളുണ്ടയായിരുന്നു എന്നു വാദിക്കാം. പശു എന്നാൽ പിഷ്ടപശു, അരിമാവുകൊണ്ടുണ്ടാക്കിയത് എന്നൊക്കെ സമർഥിക്കാം പണ്ഡിതർക്ക്. ഹരി എന്നവാക്കിനു വാനരൻ എന്നും അർഥമുള്ളതു വെച്ച് ഹരിജനം എന്നു വിളിച്ചതിനു ഗാന്ധിയേയും തെറിവിളിക്കാം വേണമെന്നുള്ളവർക്ക് . ( സുധീരൻ കേൾക്കാതിരുന്നാൽ മതി) പലവ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉള്ളഒന്ന് വെച്ച് ശരിയേതു തെറ്റേത് എന്ന് തർക്കിച്ചിട്ടെന്ത്. വ്യാഖ്യാതാ വേത്തി നോ കവി എന്നൊമറ്റോ ഒരുചൊല്ലുണ്ടല്ലോ. കണ്ടനീ മിണ്ടരുത് കേട്ട ഞാൻ പറയട്ടേ എന്ന് മൊഴിമാറ്റാൻ എനിക്കിഷ്ടം. വേദം പഠിച്ച ശൂദ്രന്റെ ( തങ്ങളുമായി യോജിക്കാത്തവരുടെ) ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ പറ്റില്ലല്ലോ ഇക്കാലത്ത്. അതു കൊണ്ട് വിധിപ്രകാരം പഠിക്കാത്തവൻ, സായ്പ്പിന്റെ വ്യാഖ്യാനം മാത്രം കണ്ട് പഠിച്ചവൻ എന്നൊക്കെ പുച്ഛിക്കാം ആചാര്യർക്ക്. (പക്ഷേ യാഗം സാധുവാകാൻ " ഫ്രിറ്റ് സ്റ്റാൾ സായ്പിന്റെ സർറ്റിഫിക്കറ്റ് പൊക്കിപ്പിടിച്ചുവരാൻ മടിയുമില്ല.അതുകൊണ്ട് തൽക്കാലം "ഇച്ചിരി തീ എന്നുപറഞ്ഞാൽ രണ്ടുപയ"മെങ്കിൽ പോരട്ടെ രണ്ടുപഴം.