Wednesday 30 December 2020

 വീടിന്റെ മുന്നിലുള്ള റോഡ് ( പഴയ കുണ്ടനിടവഴി നമ്മളൊക്കെ ചേർന്ന് റോഡ് ആക്കിയതാണ്) രണ്ട് വാഹനങ്ങൾക്ക് പരസ്പരം കടന്നു പോകാൻ ഇടമില്ല. ആരുടെയെങ്കിലും തുറന്ന ഗേറ്റിലേക്ക് കടത്തിയോ പിറകോട്ടെടുത്തോ ആണ് പ്രശ്നം പരിഹരിക്കുന്നത്.  


എന്റെ ഗേറ്റ് കഴിഞ്ഞാലുടൻ വളവും കയറ്റവുമാണ്.  അതുകൊണ്ട് ഗേറ്റിനു മുൻവശം എപ്പോഴും തർക്കമുണ്ടാവും. ഞാൻ ഗേറ്റ് അടയ്ക്കാറില്ലാത്തതുകൊണ്ട് മിക്കവാറും ആരെങ്കിലും ഉള്ളിലേക്ക് കേറ്റി മറ്റുള്ളവർക്ക്  വഴികൊടുക്കും. 


എന്നാൽ ചിലപ്പോൾ മസിലുപിടിച്ചുനിൽക്കും ചിലർ.


കഴിഞ്ഞ ദിവസവും തർക്കമായി. ഇറങ്ങിവരുന്ന പയ്യനും കയറിവരുന്ന മദ്ധ്യവയസ്കനും ഇഞ്ചിനു വിടുന്നില്ല. പിറകിൽ വാഹനങ്ങൾ വന്ന് ബഹളം വേറെ

പത്രവായനനിർത്തി ഗെയ്റ്റ് നന്നായി തുറന്ന്വെച്ചു. 

ആരെങ്കിലും ഉള്ളിലേക്കെടുത്ത് വഴിക്ലിയർ ആക്കാൻ പറഞ്ഞു.  എവിടെ?  ആരു കേൾക്കുന്നു. വാശിതന്നെ.


അപ്പോൾ പിറകിലെ ഓട്ടോയിൽ നിന്ന് ഡ്രൈവർ ഇറങ്ങി വന്നു.


"മാഷെ  നിങ്ങൾ ആദ്യം ആ ഗേറ്റ് അടയ്ക്ക്." അയാൾ തന്നെ അത് അടച്ചു  പിന്നെ അഭിമുഖം നിൽക്കുന്ന രണ്ട് കാറുകാരേയും കണ്ണടപ്പൻ തെറി .

പിറകോട്ടെടുക്കലും ഒതുക്കലുമായി മിനിട്ടുകൊണ്ട് വഴി ക്ലിയർ.


FB 30/12/19


Friday 18 December 2020

പെൺമതിൽ

 1987ൽ DYFI സംഘടിപ്പിച്ച ആദ്യത്തെ മനുഷ്യചങ്ങലമുതലിങ്ങോട്ട്  പങ്കെടുക്കുകയോ, സംഭാവനയും സഹകരണങ്ങളും നൽകി സഹായിക്കുകയോ ചെയ്തിട്ടുണ്ട്. അന്നുമുതൽ ഇന്നുവരെ അവയെ  എല്ലാ ഇടതുപക്ഷവിരുദ്ധരും മാധ്യമങ്ങളും ചേർന്ന്, നിരന്തരം, പരാജയപ്പെടുത്തുവാൻ  ആവതും ശ്രമിച്ചിട്ടുണ്ട്. അവ ഉയർത്തുന്ന  ആശയങ്ങളോടുള്ള എതിർപ്പ് ഒരിക്കലും ഇവരാരും തുറന്നുപറഞ്ഞിട്ടില്ല.   വിയോജിപ്പുകളുടെ ആശയതലം അവ ബഹുജനമദ്ധ്യത്തിൽ ചർച്ച ആക്കാൻ ശ്രമച്ചിട്ടില്ലെന്നുമാത്രമല്ല ചർച്ച 



ചെയ്യപ്പെടാതിരിക്കാൻ പരമാവധി ശ്രമം നടത്തിയിട്ടുമുണ്ട്.


അതുംപോരാതെ ഉപരിപ്ലവമായകാര്യങ്ങൾ  ഉയർത്തി  അതു പൊട്ടിക്കാനും  അതിന്റെ നേതൃത്വസ്ഥാനത്ത് വരുന്ന ഇടത്പക്ഷത്തിനെ  നിസ്തേജരാക്കാൻ കഴിയുമോ എന്നു നോക്കുകയുമായിരുന്നു . (അല്ലെങ്കിലും തെരഞ്ഞെടുപ്പ്, വോട്ട്, അധികാരം എന്നല്ലാതെ സംവാദത്തിന്റെ രാഷ്ട്രീയം ഇവർക്ക് അലർജിയാണല്ലോ)  


'പൊട്ടിച്ചെറിയുക ചങ്ങലകൾ' എന്ന് വിളിച്ചവർ ഇപ്പോൾ ചങ്ങലതീർക്കാൻ നടക്കുകയാണോ എന്നായിരുന്ന  നാട്ടിലെ യൂത്തൻ മുതൽ സംസ്ഥാന മൂത്തോൻ വരെ ഏറ്റവും വലിയ വിമർശനമായി അന്ന് ഉന്നയിച്ചത്. (കാട്ടുകോഴിക്കെന്ത് സംക്രാന്തി ) ചങ്ങല പൊട്ടിയതിന്റെ ഫോട്ടോ കിട്ടുവാനുള്ള പരക്കം പാച്ചിലായിരുന്നു മാധ്യമങ്ങൾക്ക്. ഒടുവിൽ  വരിനിന്നുതുടങ്ങുംമുമ്പുള്ളതും, പിരിഞ്ഞുതുടങ്ങിയതിനു ശേഷമുള്ളതുമായ കുറെ ഫോട്ടോകളിട്ട് അവരും തൃപ്തിയടഞ്ഞു


ഇപ്പോഴും , പെണ്മതിൽ ഉയർത്തുന്ന ആശയത്തെ ഉള്ളിൽ എതിർപ്പെങ്കിലും കേരളീയ പൊതുമണ്ഡലത്തിൽ , നി ലനിൽക്കുന്ന പുരോഗമന ചിന്താധാരയിൽ ഇതിനെയെല്ലാം പരസ്യമായി തള്ളിപ്പറയാൻ ഇവർക്കൊന്നും ധൈര്യമില്ല.  


 അതുകൊണ്ട് 


  'പന്തിഭോജനം നമുക്കങ്ങട്  തൃപ്തി ല്യാ'    അതാണ് യാഥാർത്ഥ്യം.  പക്ഷെ പറയാൻ പറ്റുമോ. അതുകൊണ്ട്, 

 ഇലമുറിച്ചവൻ പല്ലുതേച്ചില്ലായിരുന്നു , പന്തലിട്ടവൻ കുളിച്ചിട്ടില്ലായിരുന്നു  അരിചേറിയവൾ തരിവള ഇട്ടില്ലായിരുന്നു എന്നൊക്കെ പറഞ്ഞ്  സദ്യക്ക് വരാതിരിക്കാനെ പറ്റൂ.

Sunday 6 December 2020

 പേരുമാറ്റത്തിനെതിരെ ഇനിയും പ്രതികരിക്കാത്ത മൗനി ബാബമാരോട്


നേതാക്കളെ പ്രതിനിധികളെ  വിറ്റും പ

ണയപ്പെടുത്തിയും തിന്നു. ഇനി പൂർവ്വികരായി   കരുതിവെച്ച സൽപ്പേരുകൾ വിറ്റു തിന്നാം.


 മുടിഞ്ഞതറവാട്ടിൽ നിന്ന് കിണ്ടിയും കിണ്ണവും  ഓട്ടുപാത്രങ്ങളും എടുത്തുവിൽക്കുന്ന അനന്തരവൻമാർ, പ്രതികരിക്കാൻ ആവാതെ നിൽക്കുന്ന കാർന്നോന്മാർ


ഇത് പുതിയ ഭാരത കഥ.

 സ്വയം പണയപ്പെടുത്തിക്കഴിഞ്ഞവർക്ക്,  അടിമത്തമേറ്റു വാങ്ങിയവർക്ക് മറ്റുള്ളവ (രെ) പണയപ്പെടുത്താനാവുമോ എന്ന് ചോദിക്കാൻ ഒരു കൃഷ്ണയുമില്ല .  I mean ദ്രുപദപുത്രി   ദ്രൗപദി  


അതുകൊണ്ട്  ഭീഷ്മ ദ്രോണ ഗുരു പിതാമഹൻമാർക്ക് ഉത്തരംമുട്ടുന്ന പ്രശ്നവുമില്ല.


 ആരെങ്കിലും ഉണ്ട് എങ്കിൽ അവർക്ക്


''ഇരുളേ.....   കാടേ  വിഴുങ്ങ്.....നീയേ നെടും ഘെതി''


(എഫ് ബി 6/12/20        രാജീവ് ഗാന്ധി ബയോ tech സെന്ററിന്റെ പേര്  ഗോൾവോൾക്കർ എന്നാക്കുന്നു.)




Saturday 28 November 2020

 കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. അതിൽ ഒരുതർക്കവുമില്ല.  ഇപ്പോൾ നടക്കുന്ന അന്വേഷണം, അറസ്റ്റ്,  ചോദ്യം ചെയ്യൽ എന്നിവയിലൊന്നും പ്രത്യേക താല്പര്യങ്ങളുമില്ല.  എന്നുവെച്ച് കൃത്യമായ രാഷ്ട്രീയ അഭിപ്രായമുണ്ട്. അത് പറയേണ്ടയിടങ്ങളിൽ കൃത്യമായി പറയാറുമുണ്ട്.


ഇവിടെ മറ്റൊരു കാര്യമാണ് പറയാനുള്ളത്. രാഷ്ട്രീയത്തിൽ ഇല്ലാത്ത പൊതുരംഗത്ത് ഇല്ലാത്ത  ഇവരുടെയൊക്കെ വീട്ടുകാർ എന്തു കൊണ്ട്‌ വലിച്ചിഴക്കപ്പെടുന്നു.


ഇന്നലെ ഒരാളുടെ മകന്റെ ഭാര്യയും കുട്ടിയും  പിന്നെ ഒരു സാമാജികന്റെ ഭാര്യ , ഇപ്പോഴിതാ മറ്റൊരു നേതാവിന്റെ ഭാര്യ ,   നാളെ വേറെ ഒരാൾ. ഇവരെയൊക്കെ ഇരുട്ടിൽ നിർത്തി അവരുടെ   പുരുഷന്മാർ  ചെയ്ത കുറ്റങ്ങൾക്ക് വീട്ടിലിരിക്കുന്ന  സ്ത്രീകളെന്തിന് പിഴമൂളണം.


ഈ സ്ത്രീകൾ എല്ലാം പഠിപ്പും വിവരവും ഉള്ളവരാണ് എന്നാണ് മനസ്സിലാക്കുന്നത്.

എന്നിട്ടും ഒന്നും അറിയുന്നില്ല ( അവരെ അവിശ്വസിക്കുന്നില്ല.)  അവർ അറിയില്ല അതാണ് നമ്മുടെ കുടുംബവ്യവസ്ഥ.  വിദ്യാസമ്പന്നരുടേതായാലും പൊതുപ്രവർത്തകരുടേതായാലും, ഉദ്യോഗസ്ഥ ,ബിസിനസ് രംഗത്തുള്ള വരുടേതായാലും   ഒരുവ്യത്യാസവുമില്ല. പുരുഷന്മാർ  എന്ത്  ചെയ്യുന്നു ,എങ്ങനെ എവിടെനിന്ന് കൊണ്ടുവരുന്നു എന്ന് കുടുംബം അറിയുന്നില്ല അറിയിക്കുന്നില്ല അറിയാൻ അനുവദിക്കുന്നില്ല. അറിഞ്ഞാലും ചോദിക്കാൻ ഒച്ച പൊന്തരുത്.


എന്നിട്ടോ ഇമ്മാതിരി കേസുകൾ വരുമ്പോൾ അന്വേഷണ ഏജൻസികൾക്കുമുന്പിൽ, ചാനൽ ജഡ്ജിക്കുമുന്പിൽ നാട്ടുകാർക്ക് മുൻപിൽ അവഹേളനം മുഴുവൻ സഹിക്കാൻ അവർ എറിഞ്ഞുകൊടുക്കപ്പെടുന്നു.  രക്ഷപ്പെടാൻ അവരെ മറയാക്കുന്നു


കൃത്യമായി എന്ത് ഏത് എവിടുന്ന് എങ്ങനെ എന്ന് വീട്ടിൽ ചോദിക്കാൻ ഓരോ പെണ്ണും തയ്യാറാവുക. വിനീത വിധേയ വീട്ടമ്മമാരായി

ഇങ്ങനെ പാപഭാരം പേറി തലകുനിച്ച് നിൽക്കാനല്ല പെണ്ണിന്റെ ജന്മം .അതിനല്ല നിങ്ങളുടെ വിദ്യാഭ്യാസം.  പിതാവിനെ ഭർത്താവിനെ,മകനെ, ആങ്ങളയെ ചോദ്യം ചെയുക.  അവരുടെ പാപത്തിന്റെ പറ്റുകയോ പറ്റാതിരിക്കയോ ചെയ്തോളൂ . ചോയ്സ് നിങ്ങളുടെ . പക്ഷെ അത് അറിയണം. 


ഞാനറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു തലകുമ്പിട്ടുനിൽക്കേണ്ടി വരരുത്. നിങ്ങൾക്ക് പങ്കില്ലാത്ത കുറ്റങ്ങൾക്ക് വിചാരണചെയ്യപ്പെടാൻ ഒരാൾക്കുമുൻപിലും വണങ്ങിനിൽക്കേണ്ട ബാധ്യത നിങ്ങൾക്കില്ല


Fb 24/11/20





 ഇതൊന്നും സംഭവിച്ചു പോകുന്നതല്ല  നിലപാടുകളുടെ പ്രശ്നമാണ്. രാഷ്ട്രീയമാണ്


കേരളം രൂപപ്പെട്ട കാലം മുതൽകേട്ടതാണ് മതിയായ റേഷനുവേണ്ടിയുള്ള മുറവിളികൾ,  ഡൽഹിക്കുള്ള സർവകക്ഷിയാത്രകൾ . FCI ഗോഡൗണുകളിൽ ധാന്യങ്ങൾ നിറഞ്ഞു കിടന്നാലും പുഴുവരിച്ചാലും  ഒരുമണി കൂടുതൽ തരില്ല എന്നായിരുന്നു കേന്ദ്രം ഭരിച്ച കോണ്ഗ്രസ്സ് നിലപാട്. ഇവിടെ ഭരിക്കുന്നതും അവരായിരുന്നപ്പോഴും.


അതിനുമുമ്പ്  പാട്ടം  അളന്നുകൂട്ടി നിറഞ്ഞുകവിഞ്ഞ പത്തായങ്ങൾ പൂട്ടിവെച്ച്  ഇവിടുത്തെ ആഢ്യജന്മിത്തമ്പ്രാക്കളും കല്പിച്ചിരുന്നു  കുടിയൻമാർക്ക് ഒരു മണി നെല്ല് പോലും കൊടുത്തുപോകരുതെന്ന്.


അത് പിടിച്ചെടുത്താണ് ചെങ്കൊടി പ്രസ്ഥാനം ഉയർന്നത്. ആ ഉണർവ്വിനെ വീണ്ടും ചവിട്ടടിയിലാക്കാനും അടിച്ചമർത്താനും ആണ് ചെറുപയർ പട്ടാളവും അട്ടം പരതികളും  ഉണ്ടായതും.


കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യത്തിലൊരുഭാഗം നീക്കിവെച്ച് ജോലിക്ക് കൂലി  ഭക്ഷണംപരിപാടി UPA ഭരണത്തിന് സപ്പോർട്ട് നൽകാൻ ഇടതുപക്ഷം മുന്നോട്ടുവെച്ചതാണ്. പാതിമനസ്സെ ഉണ്ടായിരുന്നുള്ളൂ  കോണ്ഗ്രസിന്.  


ഇടതുപക്ഷം എന്നും  വിശക്കുന്നവനൊപ്പമായിരുന്നു. പട്ടിണികിടക്കുന്നവനുമുന്പിൽദൈവം പോലും ഭക്ഷണത്തിന്റെ രൂപത്തിലേ പ്രത്യക്ഷപെടൂ എന്ന് ഗാന്ധിപറഞ്ഞിട്ടുണ്ടാവാം പക്ഷെ കോണ്ഗ്രസ്സ്  അത് മനസ്സിലാക്കിയിട്ടില്ല.

അതുകൊണ്ട് പട്ടിണിജാഥയും സമരപ്പന്തലിലെ പട്ടിണിക്കഞ്ഞിയും അവർക്ക് പരിഹാസ ഹേതു ആയിരുന്നു എക്കാലത്തും.


 അതുകൊണ്ടാണ് ദുരിതകാലത്ത്  ഒറ്റക്കാശ് കൊടുക്കരുതെന്ന് പറയുന്നതും  ശമ്പളം പിടിക്കാനുള്ള ഓർഡർ കത്തിക്കുന്നതും. 

 സ്വന്തം കൂലിവേല ഒഴിവാക്കി ക്യാംപിൽ ഭക്ഷണം എത്തിച്ചവൻ ഓട്ടോക്കൂലി പിരിച്ചത് കുറ്റമായിക്കാണുന്നതും 


കൊടുക്കുന്നത് ഞങ്ങൾ നേരിട്ടു കൊടുത്തുകൊള്ളാം എന്നുപറഞ്ഞവരാണ്

കിട്ടിയ സാധനം  കൊടുക്കാതെ പുഴുവരിച്ചു കളയാൻ  നിലമ്പൂരിൽ അടച്ചുപൂട്ടി വെച്ചത്. 


സർക്കാർ സൗജന്യമായികൊടുത്തതിലെ കടുകുമണി വരെ എണ്ണി നോക്കിയവർ   പപ്പടത്തിൽ ഉപ്പു കുറഞ്ഞുപോയി എന്ന് പരാതിപെട്ടവർ  ആണ് രാഹുൽ അയച്ചുകൊടുത്ത് കിറ്റുകൾ കെട്ടിപ്പൂട്ടി നായ്ക്കും നരിക്കുമില്ലാതാക്കിയത്.


ലോറിയിൽനിന്നിറക്കുന്നത് രാഹുലിനൊപ്പം ഫോട്ടോ എടുക്കുന്നതോടെ തീരുന്നു ഇവരുടെ ജനസേവനം


ഇവരെ വിശ്വസിച്ചാണോ ജനം ഇനിയും വോട്ടുചെയ്യേണ്ടത്. 


ഇവിടെയാണ് ഒരാളുംപട്ടിണികിടക്കരുതെന്ന് പറയുന്ന  ആളുടെ പ്രസക്തി. പറയുകയല്ല ഭക്ഷണത്തിനുള്ളത് സഞ്ചിയിലാക്കി  റേഷൻ കടയിലൂടെ വീട്ടിൽ എത്തിക്കുകയാണ് കുട്ടികൾക്കുള്ളത് സ്കൂൾ വഴി വേറെയും. ഒപ്പംമരുന്നും ചികിത്സയും


 അശരീരി :  മൂപ്പരെ  സഹായം നെല്ലായിട്ടുവേണ്ടായിരുന്നു . കാശായിട്ടെങ്കിൽ  പ്രളയക്കാർക്കില്ലെങ്കിലും വല്ല പറമ്പ് കച്ചോടമെങ്കിലും നടത്താമായിരുന്നു.


രാഹുൽഗാന്ധി പ്രളയബാധിതർക്ക് കൊടുക്കാൻ എത്തിച്ച്  കോർഗ്രസ്സുകാരെ എൽപ്പിച്ചത് ആർക്കും കൊടുക്കാതെ കൂട്ടിവെച്ച് പുഴുവരിച്ചുപോയി എന്ന് വാർത്ത.  Fb 25/11/20


Monday 12 October 2020

 എന്റെ ചെറുപ്പത്തിൽ ഇന്നുള്ള വാക്സിനുകളിൽ പലതും പ്രചാരത്തിൽ ആയിരുന്നില്ല. അതുകൊണ്ട് തന്നെ Mumps, measles, jaundice  എല്ലാം ബാധിച്ചിട്ടുണ്ട് .കൃത്യമായ ചികിത്സകൊണ്ട്  തന്നെയാണ് ഒരു പാർശ്വഫലവുമില്ലാതെ അതെല്ലാം അതിജീവിച്ചിട്ടുള്ളത്. പിള്ളവാതം വന്ന് കാൽ ശോഷിച്ചപലരും  സഹപഠികളായി ഉണ്ടായിട്ടുണ്ട്. അനിയൻ സമയത്തിന്   ചികിത്സകിട്ടിയതു കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. വാഹനസൗകര്യങ്ങൾ അപര്യാപ്തമായിരുന്ന കാത്ത് ജോലികഴിഞ്ഞു വീട്ടിലെത്തി  കുഞ്ഞുമായി  നാഴികകൾ അങ്ങോട്ടുമിങ്ങോട്ടും താണ്ടി ഡോക്ടറെ കാണിച്ച്  ചികിത്സിച്ച കഥ അമ്മ പറഞ്ഞ് അറിയാം. അതിന്റെ ബുദ്ധിമുട്ടുകളും അനുഭവിച്ച മാനസിക സംഘർഷങ്ങളും. വസൂരി കോളറ എന്നിവക്കുള്ള കുത്തിവെപ്പുകൾ ആണ് ചെറുപ്പത്തിൽ എടുത്തിട്ടുള്ളത്.   അക്കാലത്ത് ചുറ്റുവട്ടങ്ങളിൽ വസൂരിക്കലയാൽ വിരൂപമായ ഒരുപാട് മുഖങ്ങൾ കണ്ടിട്ടുണ്ട്. കണ്ണ് പോയവരെയും കണ്ടിട്ടുണ്ട്.( വസൂരിക്കുത്ത് നിറഞ്ഞമുഖമുള്ള ഒറ്റക്കണ്ണന്മാർ  ബാലഭാവനകളിലെസ്ഥിരം വില്ലന്മാരുമായിരുന്നു. )  ഇതെല്ലാം മനസ്സിലുള്ളത് കൊണ്ട്  പണ്ടത്തെ ആരോഗ്യം, പഴയവറ്റിന്റെ ബലം എന്നൊക്കെ മേനിനടിക്കാതെ എന്റെ മക്കൾക്ക്  ആവശ്യമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. സ്വന്തം കുഞ്ഞുങ്ങളോട്  (ഭാവിയിൽ) അവരും  നീതി പുലർത്തും എന്ന് തന്നെ ഞാൻ ഉറച്ച് വിശ്വസിക്കുന്നു.   


അതൊന്നും ഓർമ്മയില്ലാത്ത ചിലർ അല്ലെങ്കിൽ അങ്ങനെ നടിക്കുന്നവർ  നടത്തുന്ന ദുഷ്‌പ്രചാരണത്താൽ നമ്മുടെ ആരോഗ്യമേഖല തകരരുത് .


അതിനായി ആരോഗ്യകേരളം വയനാടിന്റെ ചലഞ്ച് ഞാൻ സ്വീകരിക്കുന്നു.അതുപോലെ എന്റെ പ്രിയപ്പെട്ടവരിൽ ചിലരേയും ഞാൻ ചലഞ്ച് ചെയ്യുന്നു. ഒരു ഫോട്ടോ ഇതുപോലെ എടുത്ത്, #IsupportMRcampaign എന്ന  ഹാഷ്ടാഗ് ഇട്ട് ടൈംലൈനിൽ പോസ്റ്റ് ചെയ്യു. ഒപ്പം കൂട്ടുകാരെ ചലഞ്ച് ചെയ്യൂ. ഈ ക്യാമ്പെയ്ന് നമുക്ക് ഹിറ്റാക്കണം. വാക്സിനേഷനു വേണ്ടി ഉയരുന്ന ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിലാട്ടെ. K Prabhakaran Kayanattil  Padmalochana TP Kiran Thondayad Nandakumar PV  Ravindran Nair Ravindran Nair  Jayasree TP Prabhuraj Pathiyeri Ajayakumar Ajayakumar




Wednesday 30 September 2020

പൊളിയും പൊളിയും

 


ചെയ്തത് പൊളിയാ

കണ്ടത് പൊളിയാ

കേട്ടതു മുഴുവൻ പൊളിയാ

വിധിയിയിൽ ചൊന്നത് 

പക്ഷെ *പൊളിയാ*

ഒന്നും തെളിയാ  നിന്നുടെ

തലയിൽ മൊത്തം ചെളിയാ

Wednesday 23 September 2020

ചേച്ചിയുടെ ഷഷ്ടിപൂർത്തി

 ഒരു ചേച്ചി ഉണ്ടായിരിക്കുക എന്നത് ഒരു ഭാഗ്യമാണ്.  ഒന്നൊന്നര വയസ്സ് മാത്രം മൂപ്പുള്ളതാണെങ്കിൽ കൂടി.   ഓർമ്മ വെച്ചനാൾ മുതൽ   എട്ടുപത്തു വയസ്സുവരെ കളിക്കാനും പഠിക്കാനും സ്കൂളിൽപോകാനും ഒക്കെ കൂട്ട്  ചേച്ചി തന്നെയായിരുന്നു.    ആ കുപ്പായത്തുമ്പും പിടിച്ചാണ് വിശാലമായ ലോകത്തിലേക്ക് ഞാൻ പിച്ചവെച്ച് തുടങ്ങിയത്. എന്റെ ബാല്യകൗതുകങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയതും അതിനു പറക്കാൻ ആകാശം നല്കിയതുമൊക്കെ ചേച്ചി പറഞ്ഞുതന്ന അറിവുകളും കഥകളുമൊക്കെതന്നെ. ഒരുവശത്ത് ചെളിപ്പാടത്തിനും മറുവശത്ത് കുത്തിയൊഴുകുന്ന തോടിനും നടുവിലുള്ള വഴുക്കുന്ന ഒറ്റയടി വരമ്പിലൂടെ വീഴാതെ കൈപിടിച്ച് സ്കൂളിൽ കൊണ്ടുപോയത് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. പേടിച്ച് നിൽക്കുമ്പോൾ ,ഒറ്റതെങ്ങ് പാലത്തിലൂടെ ബാലൻസ് ചെയ്ത നടന്ന് അക്കരെപ്പറ്റാൻ ധൈര്യം തന്നതും ഇന്നലെ കഴിഞ്ഞ പോലെയുണ്ട്.  സ്കൂളിൽ പോകും മുൻപേ തന്നെ അക്ഷരമാലയും അക്കങ്ങളും എണ്ണലുമെല്ലാം  പരിചയപ്പെടുന്നത് ചേച്ചിയിലൂടെ ആണ്. ആദ്യമായി സ്കൂളിൽ ചേർന്ന അഞ്ചരവയസ്സുകാരന്റെ പരിഭ്രമങ്ങൾക്ക് ഒരാശ്വാസമായി ഇന്റർവെല്ലുകളിൽ ഓടിയെത്തി വാത്സല്യത്തോടെ ഒന്ന് നോക്കി ഒരു രക്ഷിതാവിന്റെഗമയോടെ  ക്ലാസ്സിലേക്ക്  തിരിച്ചോടിപ്പോകുന്ന  ഫ്രോക്കിട്ട 7 വയസ്സുകാരി പെൺകുട്ടിയാണ് ബാല്യകാലത്തിന്റെ ഏറ്റവും മിഴിവാർന്ന ഓർമ്മച്ചിത്രം.   ഇന്ന് അറുപതിന്റെ നിറവിലെത്തിനിൽക്കുന്ന ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.


22/05-17 FB

Saturday 12 September 2020

 പണ്ടൊക്കെ വീടുകളിൽ പശുവും ധാരാളം കോഴികളുമൊക്കെ ഉണ്ടായിരുന്നുരുന്നു. സ്ത്രീകളായിരുന്നു ഇതിന്റെ മേൽനോട്ടക്കാർ.വീട്ടിലെ നൂറായിരം ജോലികൾക്കിടയിൽ അതിനെയും പരിപാലിച്ചു പോന്നു.  ഇതില്നിന്നുള്ള വരുമാനം  പ്രത്യക്ഷത്തിൽ അവരുടെ സ്വകാര്യസ്വത്ത് ആയിരുന്നെങ്കിലും ഫലത്തിൽ വീടിന്റെ സാമ്പത്തിക നട്ടെല്ല് നിവർന്നുതന്നെ നിൽക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു


വീട്ടിലെ പുരുഷന്മാർ  ഈ സംഭവങ്ങളുമായി വലിയസഹകരണമൊന്നും കാണിച്ചിരുന്നില്ല.മാത്രമല്ല പലപ്പോഴും നിഷേധാത്മക സമീപനമായിരുന്നു അവരുടേത്.   


നട്ടുനനച്ചുണ്ടാക്കുന്ന  പച്ചക്കറിത്തടങ്ങൾ  കോഴികൾ ചിക്കിച്ചികഞ്ഞു നാശമാക്കും . ഇത് വീടുകളിൽ ചില്ലറ കലഹത്തിനു  കാരണമാകും  

 ചിലപ്പോൾ ഉമ്മറത്തും കോലായിലും കയറി അവ കാഷ്ഠിച്ചിരിക്കും. ആരെങ്കിലും അതിഥികൾ കയറിവരുമ്പോഴായിരിക്കും കസേരയിൽ കോഴി  കേറിയിരിക്കുന്നുണ്ടാവുക. ഗൃഹനാഥൻ  ചമ്മിയമുഖത്തോടെ  " ഹോ ഇവളുടെ കോഴികളെക്കൊണ്ട്  തോറ്റു" എന്നൊക്കെ ഉറക്കെ പ്രാകിക്കൊണ്ട്  എനിക്കിതിലൊന്നും പങ്കില്ല എന്ന മട്ടിൽ  അവരെസ്വീകരിച്ചിരുത്തും. അതോടൊപ്പം അതിഥിക്ക് കൊടുക്കാൻ കോഴിമുട്ട പുഴുങ്ങാനും പശുവിനെ കറന്ന് നല്ല ചായക്കും  അകത്തേക്ക് കല്പനയും  പോകും.


അതുപോലെ  ചിലപ്പോൾപുതുതായി നട്ട  തെങ്ങിൻ തൈയ്  അല്ലെങ്കിൽ മറ്റുചെടികൾപശു കടിച്ചു വലിക്കും  .അല്ലെങ്കിൽ അയല്പക്കക്കാരന്റെ നെൽവയലിൽ കേറി  പശുവും കോഴികളും നാശമുണ്ടാക്കും. (പകരം കോഴികളെ വിഷംവെച്ച് കൊന്നുവെന്നുമിരിക്കും.) ഇതിന്റെയൊക്കെ പഴി സ്ത്രീകൾക്ക് തന്നെ.  ഇത് വഴക്കും വക്കാണവുമൊക്കെ   ആവുമ്പോൾ വീട്ടിലെ പുരുഷന്മാർ ഞാനീ നാട്ടുകാരനേ അല്ല എന്ന മട്ടിലിരിക്കും.


പാലും മുട്ടയു മൊക്കെ അടുത്ത കടയിലോ അയൽ പക്കത്തോ കൊടുക്കാൻ വീട്ടിൽ ചെറിയകുട്ടികൾ ഇല്ലെങ്കിൽ സ്ത്രീകൾതന്നെ പോകേണ്ടിവരും. ഗൃഹനാഥനോ മുതിർന്ന മറ്റ് ആണുങ്ങളോ  അതൊന്നും ഏറ്റെടുത്തിരുന്നില്ല. പത്രാസ് കുറഞ്ഞുപോകുമല്ലോ.


എന്നാൽ ഇങ്ങനെ കിട്ടുന്ന പണം മാസാവസാനം പലചരക്ക് കടയിലെ പറ്റു തീർക്കുന്നതിന്  ഒരുമടിയുമില്ലാതെചോദിച്ചു വാങ്ങിക്കൊണ്ടുപോകും.  വേലയും കൂലീം ഇല്ലാത്ത മുതിർന്ന മക്കൾക്ക് അത്യാവശ്യം സർക്കീട്ടടിക്കാനും ടൗണിൽ പോയി സിനിമാകാണാനും  ആശ്രയം ഇതുതന്നെ. കൊടുത്തില്ലെങ്കിൽ അരിപ്പെട്ടിയിലോ  മുണ്ട് പെട്ടിയിലോ ഒളിച്ചുവെച്ചിടത്ത് നിന്ന് തപ്പിയെടുത്തതും കൊണ്ടുപോകും.   


വിശേഷദിവസങ്ങളിൽ  ഇത്തിരി നന്നായി കോഴിക്കറി കൂട്ടാനും    രാത്രി കിടക്കാൻ നേരത്ത് വേണമെങ്കിൽ പാലുകുടിക്കാനും രാവിലെ പുഴുങ്ങിയ മുട്ടതിന്നാനും  മോരും വെണ്ണയുമൊക്കെ അത്യാവശ്യത്തിന് കഴിക്കാനും എല്ലാവര്ക്കും ആശ്രയം ഈ കോഴികളും പശുവു മൊക്കെ ആയിരുന്നു. 


 എന്നാലും നശിച്ച കോഴികൾ നശിച്ച പശു എന്നൊക്കയുള്ള  ശാപവാചനങ്ങൾ  സ്ഥിരം പല്ലവിയായി തുടർന്നിരുന്നു.


     FB: 24/02/17

അമ്മി ഉരൽ ആട്ട്കല്ല്

 FB: 01/03/17


ഇപ്പോഴത്തെ തലമുറ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ സ്വാദ് എന്നൊക്കെ പറയുന്നത് ഇത്തിരി  ഓവറല്ലേ. അങ്ങനെയെങ്കിൽ വീട്ടിൽനിന്നു കിട്ടുന്ന ഭക്ഷണം മുഴുവൻ സ്വാദിഷ്ട മായിരിക്കണമല്ലോ .ഇത് അമ്മമാരെ സുഖിപ്പിക്കാനും അങ്ങനെ അടുക്കളയിൽ കയാറാതെ ,മേലനങ്ങാതെ തിന്നാനുമുള്ള സൂത്രം മാത്രമാണ് ഈ പൊക്കൽ. 


 വ്യക്തിപരമായി എനിക്ക് അമ്മയുടെ പാചകം മോശമായി തോന്നിയിട്ടില്ല എന്നത് ശരിതന്നെ. പക്ഷെ അമ്മമ്മ ,അച്ഛമ്മ എന്നിവരുടെ മുന്നിൽ അതൊന്നുമായിരുന്നില്ല. പ്രത്യേകിച്ച് അമ്മമ്മയുടെ.   മക്കളും പേരമക്കളും അടക്കം  10 _12 പേരുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്  അടി, തുട, നിലം മെഴുകൽ, നന ,അലക്ക്   പിന്നെ പശു പരിപാലനം എന്നിവയെല്ലാം നിർവ്വഹിക്കുന്നതിനിടയിൽ കൂടി സമയത്തിന് ഭക്ഷണ സ്വാദോടെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്ന ആ കഴിവാണ് യഥാർത്ഥ പാചക നൈപുണി. മിനിമം വിഭവങ്ങൾ ,സമയം ,പാത്രങ്ങൾഎന്നിവ ഉപയോഗിച്ചായിരുന്നു ഈ അഭ്യാസം എന്നതാണതിന്റെ  ഹൈ ലൈറ്റ്.  പാചകം കഴിയുന്നതോടെ കൊട്ടത്തളം നിറയെ കഴുകാൻ പാത്രങ്ങൾ ബാക്കികിടക്കുന്ന കാഴ്ചയും കണ്ടിരുന്നില്ല.    ദൂരെ കിണറ്റിൻ കരയിൽ തുണിയലക്കുന്നിടത്ത്  എത്തുന്ന അടുപ്പിനുമുകളിൽ തിളയ്ക്കുന്ന കറിയുടെ വേവുമണത്തിൽ നിന്ന് പാകം  തിരിച്ചറിയാനുള്ള ആ സെൻസിന്റെ മുൻപിൽ നമിച്ചുപോകും.  ഇന്നത്തെ പ്രഷർ കുക്കർ വിസിലിൽ നഷ്ടപ്പെട്ടത് ആ സെൻസാണ്.   ഏതു ഭക്ഷ്യവസ്തുവിന്റെയും ഉപയോഗപ്രദമായ അവസാന അംശം വരെ   ഉപയോഗിക്കാനുള്ള കരുതലും അതുകൊണ്ട് പാചകത്തിൽ വരുത്താൻ കഴിയുന്ന വൈവിധ്യവും  ഇന്ന് ആരിലും കാണുന്നില്ല. വിഭവങ്ങളുടെ ലഭ്യതക്കുറവ് അന്ന് എന്തെല്ലാം പരമാവധി ഉപയോഗിക്കാം എന്ന ചിന്തക്ക് കാരണമായി. എന്നാൽ സാമഗ്രികളുടെ അതിലഭ്യത ഇന്ന് എന്തെല്ലാം കളയാം എന്ന ചിന്തയിലെത്തിച്ചിരിക്കുന്നു. ഈ നന്മകളുടെ ക്രെഡിറ്റ് എല്ലാം അമ്മിയിലെ അരവിനും ,കല്ലുരലിനും ആട്ടുകല്ലിനും പതിച്ചു കൊടുക്കുന്നതിനോട് തീരെ യോജിപ്പില്ല.  അതൊക്കെ ചുമ്മാ തള്ളലാണ് .ഈ തള്ളുകാരിൽ മിക്സിയിലരച്ചതും  അമ്മിയിലരച്ചതും   അരക്കുന്നത് കണ്ടില്ലെങ്കിൽ തിരിച്ചറിയുന്നവർ ആരുമില്ല. (ഉപ്പേരി രുചിച്ച് നോക്കി കുംഭത്തിലെ ഒരു നനയുടെ കുറവുണ്ട് എന്നൊക്കെ പറയാൻ കഴിയുന്ന ആസ്വാദകരെ ഐതിഹ്യമാലയിലൊക്കെ കണ്ടേക്കാം)

 

അന്നത്തെ സ്വാദിനെക്കുറിച്ചോർക്കുമ്പോൾ വിശപ്പ് സ്വാദ് നിർണയിക്കുന്നതിൽ ഒരു പ്രധാനപങ്കു വഹിച്ചിരുന്നു എന്ന തോന്നുന്നു.   ഉണ്ടാക്കിയ വിഭവങ്ങൾക്ക് സ്വാദില്ല എന്ന് പറഞ്ഞ് കഴിക്കാൻ മടിച്ചാൽ "വിശക്കട്ടെ  അപ്പോൾ സ്വാദ് തനിയെ ഉണ്ടായിക്കൊള്ളും എന്ന് പറയുന്നതായിരുന്നു രീതി.  അല്ലാതെ ഇപ്പോഴത്തെപ്പോലെ  ഉടനെ ഹോർലിക്സ്  കൊണ്ട് പുട്ട് ചുട്ടു തരുന്നമാതിരി ഒലിപ്പിക്കൽ ഒന്നുമുണ്ടായിരുന്നില്ല വിശപ്പിനു കഴിക്കേണ്ട തിനേക്കാൾ 

ഇന്ന് ഭക്ഷണം പലപ്പോഴും സമയം നോക്കി നടത്തുന്ന ഒരുചടങ്ങ്  മാത്രമാകുന്നുണ്ട്. 


 തൊട്ടു കൂട്ടാനും നുള്ളിക്കൂട്ടാനും ഒഴിച്ച് കൂട്ടാനും ഒരുപാട് കൂട്ടാനുകൾ  ഉണ്ടെങ്കിലും ആരും ഇന്ന് കൂട്ടാൻ കൂട്ടിയല്ല ഊണ് കഴിക്കുന്നത് കറിയാണ് പഥ്യം . നമുക്ക് കൂട്ടാനെ തിരിച്ചു പിടിക്കണം.  


പാചകം സ്ത്രീകളുടെ മേഖലയായി മാറ്റിവെക്കുന്ന പഴയ രീതിയുംമാറണം.  പുരാണങ്ങളിൽ പാചകക്കാരായി നളനും ഭീമനും(വലലൻ) ഒക്കെയേ ഉള്ളൂ. അതുകൊണ്ട് ഇത് പുരുഷന്റെ മേഖലയാണ്.  നളന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ പുരുഷന്മാർ മുന്നോട്ടു വന്ന്  അടുക്കള  പിടിച്ചെടുക്കണം   


   അടുക്കള ബഹിഷ്‌കരിച്ച്  സ്ത്രീകളും ഇതിന് വഴിയൊരുക്കണം.  അലക്കൊഴിഞ്ഞ് കാശിക്കുപോകാൻ നേരമില്ല എന്നുപറഞ്ഞപോലെ  അടുക്കളയിൽനിന്നിറങ്ങീട്ടു വേണ്ടേ കള്ളുകുടിക്ക് (മറ്റു പലതിനും) പോകാൻ എന്ന അവസ്ഥ വന്നാൽ  സമൂഹത്തിൽ ഒരുപാട് കുറ്റകൃത്യങ്ങൾ കുറയും. അല്ലാതെ പുള്ളിപ്പുലിയുടെ പുള്ളിമായുംകാലത്തും  ഇവർ നന്നാവുംന്ന് കരുതുന്നുണ്ടോ.

                                                                           Nb: എല്ലാ സൗകര്യങ്ങളുമുള്ള മോഡേൺ കിച്ചനിൽ ഓരോസ്വാദിനും പ്രത്യേകം ചേരുവകൾ ഉള്ള ഇന്നത്തെ പാചകവും പഴയാകാലവും തമ്മിൽ  താരതമ്യമേയില്ല.

 നിലവിലുള്ള സമൂഹത്തോടും മുൻ തലമുറകളോടും നിരന്തരം കലഹിച്ചുകൊണ്ടാണ് ഓരോ പുതു തലമുറയും തന്റേടം സ്ഥാപിച്ചിട്ടുണ്ടാവുക. ഇന്ന് 50 വരെയെങ്കിലും എത്തിയവർ അത്ര ശിശു സൗഹൃദമായ ഒരു ബാല്യകൗമാരങ്ങളിലൂടെയോ അതുപോലെയുള്ള യൗവനത്തിലൂടെ യുമൊന്നുമല്ല കടന്നു വന്നിട്ടുള്ളത്. ശിശു സൗഹൃദത്തിന് നിയമമുണ്ടാക്കുന്നവർ നല്ല തല്ല് കിട്ടി വളർന്നു വന്നവർ തന്നെയാണ്. കൂടുതൽ സ്നേഹവാത്സല്യങ്ങൾ കാണിക്കുന്നത് കുട്ടികളെ വഷളാക്കുമെന്നൊരു ധാരണ ഉണ്ടായിരുന്നു.  കൂടുതൽ പോയിട്ട് അല്പമെങ്കിലും കാണിക്കാൻ പോലും മടി യായിരുന്നു.  പ്രകടിപ്പിക്കാത്ത സ്നേഹം നനഞ്ഞ കമ്പിളിപ്പുതപ്പു പോലെയാണ് എന്ന് ആരോ ( മാധവിക്കുട്ടി?)  എഴുതിയിട്ടുള്ളത് ഇതൊക്കെ കൊണ്ടാവും. അന്നൊക്കെ പിള്ളേരെ  തല്ലുന്നതിനല്ല തല്ലാതിരിക്കുന്നതിനാണ് കാരണം വേണ്ടിയിരുന്നത് എന്ന് തോന്നുന്നു.  "അച്ഛനിങ്ങ് വരട്ടെ ഇന്ന് നിന്റെ പുറം പൊളിക്കും"   എന്ന താക്കീത് ഒരു സ്ഥിരം പല്ലവി യായിരുന്നു. "ഇറച്ചിക്ക് നോവറിയാത്തതിന്റെ  കുഴപ്പമാചെക്കന് "എന്ന അനുപല്ലവിയും.  നെറ്റ് റിസൾട്ട് ആകെ ഇത്തിരി ഇറച്ചികൂടുതലുള്ള ഭാഗം കാർന്നോമ്മാരും ബാക്കിയുള്ളത് സ്കൂളിലെത്തിയാൽ മാഷന്മാരും  തല്ലി തൊലിപൊളിക്കും. 


അച്ഛനും അമ്മയ്ക്കും അമ്മാവന്മാർക്കും അധ്യാപകകർക്കും എന്തിന്ഒന്ന് രണ്ടുവയസ്സിനു മൂത്തവർ ക്ക് വരെ കൈവെക്കാൻ കഴിയുന്നതായിരുന്നു ബാല്യങ്ങൾ.  കൈപിടിച്ച് നടക്കുമ്പോൾ ഒന്ന് കാലതെറ്റി വീണാൽ പോലും "ശ്രദ്ധിച്ച് നടന്നൂടെ  ചെക്കാ" എന്നോക്ക ചോദിച്ച് ഒരു കിഴുക്കെങ്കിലും തന്നെ മുട്ടിലെ തോലുപോയോ എന്ന് നോക്കുമായിരുന്നുള്ളു.   രാവിലെ തലയിൽ തേക്കാൻവെച്ച എണ്ണ തട്ടിതൂവിയത്തിനു ,തേക്കുമ്പോൾ   സോപ്പ്  വഴുതി മണ്ണിലിട്ടതിന്  തല നനന്നായി തുവർത്താത്തത്തിന് തുടങ്ങി രാത്രി ഉറങ്ങുന്നത് വരെ ഒരുപാട് തല്ലുകൾഏറ്റുവാങ്ങാനായിരുന്നു ഓരോദിവസവും പുലർന്നിരുന്നത്. സന്ധ്യാനേരത്ത് പഠിപ്പിക്കാനിരിക്കുന്ന അച്ചന്മാർ വീട്ടിലുണ്ടെങ്കിൽ പിന്നെ പറയുകയെ വേണ്ട.ഏറ്റവും നന്നായി തല്ലുന്ന മാഷായിരിക്കും കുട്ടികൾക്കൊഴികെ നാട്ടിലെഹീറോ.  കുട്ടിയും പട്ടിയും തല്ല്‌കിട്ടും തോറും നന്നാവും എന്ന പറച്ചിൽ പരക്കെ ഉണ്ടായിരുന്നു.  ( പെണ്ണും പൊന്നും അടിക്കും തോറും തിളങ്ങും എന്നൊരു സ്ത്രീവിരുദ്ധ വേർഷനും ഉണ്ട്) 

പിൽക്കാലത്ത് ' മാഷെ കയ്യിന്നു കിട്ടിയ അടിയുടെ ചൂട്' എന്നൊക്കെ പറയുമ്പോഴുള്ള  ഒരു നിർവൃതി    ഹോ ! അതൊന്ന് കാണേണ്ടത് തന്നെയാണ്. 


വയലിൽ പന്തുകളിക്കുന്നിടത്ത്  ആറ്റിൽ മീന്പിടിക്കുന്നിടത്ത് അങ്ങനെ നാലാള് കൂട്ടിനിൽക്കുന്നിടത്തു നിന്നൊക്കെ  കയ്യിൽ കിട്ടിയതു വേലിപത്തലെങ്കിൽ അതുകൊണ്ട് വീട് വരെ ഓടിച്ചിട്ടു തല്ലാൻ മടിയില്ലാത്ത അച്ഛൻമാർ ഉണ്ടായിരുന്നു.  കാളയെ തല്ലുമ്പോ ലെ മക്കളെ തല്ലുന്ന ഇവരെ ദൂരെനിന്നു കണ്ടാൽ തന്നെ മുന്നറിയിപ്പ്  നൽകാനുള്ള സംവിധാനങ്ങൾ പിള്ളേർക്കുമുണ്ടായിരുന്നു.


നാട്ടിൽ നിറയെ സ്വയം അവരോധിത ലോക്കൽ ഗാർഡിയന്സു മുണ്ടായിരുന്നു.   സ്കൂളിൽ സമരമായിരുന്നതും , ജാഥവിളിച്ച് girls സ്കൂളിന്റെ മുന്നിൽ പോയതും ഉച്ചപ്പടം കാണാൻ തിയേറ്ററിൽ പോയതുമൊക്കെ  കണ്ടുപിടിച്ച് ഇന്നത്തെ വാട്സാപ്പിലും വേഗത്തിൽ ഡക്കറേഷനെല്ലാം ചേർത്തു വീട്ടുകാരെ അറിയിക്കാൻ ഈ നൂലന്മാർക്ക് വിരുത് ഏറെയായിരുന്നു. ചെക്കന്മാർക് രണ്ട് പെട വാങ്ങിക്കൊടുക്കുന്നതിലുള്ള  വല്ലാത്ത ഒരുസുഖം .അല്ലാതെ പിള്ളേർ നന്നായിവരട്ടെ എന്ന് കരുത്തിയൊന്നുമല്ല.


ഇതൊന്നും ഒരു അപരാധമായി തല്ലു കൊള്ളുന്നവനും എടുത്തിരുന്നില്ല എന്നതാണിതിന്റെ മറുവശം. തല്ലുമ്പോൾ എവിടെ എങ്ങിനെ തല്ലുന്നു  എന്ന് നോക്കണമെന്നേ ഡിമാന്റ് ഉണ്ടായിരുന്നുള്ളു  ." തല്ലണ മെങ്കിൽ തല്ലിക്കോ ,ഉള്ളം കയ്യിൽ തല്ലിക്കോ, മുഖത്തടിക്കാൻ പറ്റൂലാ " എന്നതാണ്  സ്കൂളിൽ വിളിച്ച   ഓർമ്മയുള്ള  ആദ്യത്തെ മുദ്രാവാക്യം .  "രാമചന്ദ്ര മുഠാളാ ,കെട്ട്യോളല്ലിത്  കുട്ട്യോളാണ്". എന്ന ഇക്കാലം വെച്ചുനോക്കുമ്പോൾ പൊളിറ്റിക്കലി കറക്ട്  അല്ലാത്ത അനുബന്ധം കൂടി അതിനുണ്ടായിരുന്നു എന്നും ഓർക്കുന്നു.


ഇതൊക്കെ ഒരുഭാഗത്ത് നടക്കുമ്പോഴും ചെറുത്തുനിന്നും ഒളിവിലും തെളിവിലുമെല്ലാം

 ഒരുവിധമെല്ലാ "കുരുത്തക്കേടുകളും" ചെയ്തുകൂട്ടി തന്നെയാവും മിക്കവരും പ്രായപൂർത്തിയിലേക്കെത്തിയിരുന്നത്.  പിന്നെ പിന്നെ വലിയ വലിയ പുസ്തകങ്ങളൊക്കെ വായിച്ചാണ്  ഇതൊക്കെ പീഡനങ്ങളായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും ഇതിൽ അവകാശനിഷേധം തൊട്ടു

അസ്തിത്വ ദുഃഖം വരെ കണ്ടെത്തിയതും.

 

ഇതൊക്കെയാവാം   പിന്നെ ശിശുസൗഹൃദത്തിന്റെ പുതിയസമീപനങ്ങളിലേക്ക് നയിച്ചതു എന്നാണെന്റെ നിഗമനം.


പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഈ തല്ലൊക്കെ മധുരതരമായ ഒരു ഗൃഹാതുരത്വമായികിടപ്പുണ്ട്. അതുകൊണ്ടാണല്ലോ പഴയമാഷന്മാരെ കാണുമ്പോൾ അനിർവചനീയമായ ആനന്ദാനുഭൂതികളോടെ മുകുളിതപാണി   കളായി മാഷിന്റെ അന്നത്തെചൂരലിന്റെ ചൂട് എന്നൊക്കെ തള്ളുന്നതും മാഷ് അതിലേറെ പുളകിതനായി കേട്ടു നിൽക്കുന്നതും.


അത് തങ്ങളുടെ മക്കൾക്ക്  കിട്ടാതെ അഥവാ കൊടുക്കാൻ കഴിയാതെ പോയതിന്റെ കുറ്റ ബോധമാണ്  ഇന്ന് ഇടിമുറികളായി വളർന്നത്. യാഥാർഥ്ത്തിൽ രക്ഷിതാക്കളുടെ അജണ്ട നടപ്പാക്കുന്ന ദൗത്യം മാത്രമേ മാനേജ് മെന്റിനുള്ളൂ.  അല്ലെങ്കിൽ താടിവടിക്കാത്തതിന് മക്കൾക്ക്  ഫൈൻ2000 രൂപ എണ്ണിക്കൊടുത്ത് വീണ്ടും ഇടിമുറിക്കോളേജിലേക്ക്  പറഞ്ഞയാക്കുന്നത്തിന്റെ ന്യായമെന്ത്.  


പണ്ട്  ബസ്സിൽ കൺസഷൻ കിട്ടുന്നില്ല എന്ന മാതിരി പരാതികൾ  വീട്ടിൽ പറഞ്ഞാൽ   മറുപടിയായി 'നടന്നാലും കോളേജിലെത്തും" (അല്ലാതെ അടുത്ത പി റ്റി എ യോഗത്തിൽ അവതരിപ്പിച്ച് സ്കൂൾ ബസ് വാങ്ങാൻ തീരുമാനിച്ചിരുന്നില്ല) എന്നൊക്കെ കേട്ട് എങ്കിൽ പിന്നെ കൊടിപിടിച്ച് അവകാശം നേടിയെടുത്തിട്ടു തന്നെ  കാര്യം എന്ന് തീരുമാനിച്ച തലമുറകൾ  അത്രമണ്ടന്മാരൊന്നുമായിരിക്കില്ലല്ലോ.


കേസ് കോടതികളിലെത്തുമ്പോൾ ആദ്യം കുട്ടികളെ കൈവിടുന്നതാരായിരിക്കും?


FB 17/02/17

അച്ഛൻ

 ഇന്ന് ജൂൺ ഒന്ന്.....അച്ഛൻ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടുവർഷം.

 ഗൗരവപ്രകൃതിയായിരുന്നു കുട്ടിക്കാലത്തു ഞാൻ കണ്ട അച്ഛൻ. സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിക്കുന്നതിൽ കടുത്ത പിശുക്ക്. പിന്നെ മുൻകോപം. അക്കാലത്ത്  കണക്കും ഇംഗ്‌ളീഷ് ഉം പഠിപ്പി ക്കാൻ ഇരിക്കുന്ന അച്ഛന്റെ രുപം ഇപ്പോഴും മനസ്സിൽ ഉണ്ട്. അച്ഛന്റെ മുന്നിൽപെടാതിരിക്കാനുള്ളതത്രപ്പാട് ചെറുതായി രുന്നി്ല്ല. (അടികൾ ഇപ്പോഴും അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്നുണ്ടോ) ആവശ്യങ്ങൾ എല്ലാം അമ്മവഴിയായിരുന്നു നടത്തിയത്. എന്നാൽ സ്‌കൂളിൽ  അച്ഛൻ  ശാന്തനായ  അധ്യാപക നായിരുന്നുവത്രെ. 


പിന്നെ അച്ഛൻ വല്ലാതെ മാറി . പ്രഥമ പൗത്രിയുടെ ജനനത്തോടെ   അവളോടൊപ്പം ഞങ്ങൾക്കും സ്നേഹനിധിയായ മൂത്തച്‌ഛനായിമാറി. കുട്ടിക്കാലത്ത് പകർന്നുതരാൻ  മറന്ന (അതോ മടിച്ചതോ) വാത്സല്യങ്ങളൊക്കെ  യൗവനകാലത്താണ് ഞങ്ങൾ മക്കൾക്ക്  പേരക്കുട്ടികൾക്കും ഒപ്പം പകർന്നുനല്കിയത്.


വളർത്തി വലുതാക്കി   നല്ല വിദ്യാഭ്യാസം നേടിതന്നതിലെല്ലാം ഉപരി   വായനയുടെ ലോകത്തിലേക്ക് വഴികാണിച്ചുതന്നതും, മിനിമം ആഗ്രഹങ്ങൾ മാത്രം വച്ചുപുലർത്തി തൃപ്തിയോടെ ജീവിക്കാൻ പഠിപ്പിച്ചതും   അച്ഛൻ ചെയ്ത പുണ്യം.



Fb 01/06/16

ആ പുസ്തകം ഈ പുസ്തകം ഏ പുസ്തകം

 വായന കുറച്ചുകാലമായി കുറഞ്ഞുവരുന്നുണ്ട്. റിട്ടയർചെയ്ത ശേഷം  വായിക്കണമെന്ന് കരുതി വെച്ചപുസ്തകങ്ങൾ അതേപടി ഇരിക്കുന്നു.  ഉള്ള വായനതന്നെ  ഇടക്കാലത്ത് kindle ലേക്ക് മാറിയിട്ടുമുണ്ട്.


പുസ്തകക്കടക്കാരുടെ വിൽപനക്കണക്ക് വെച്ച് പുസ്തകവായന കൂടിയെന്നോ കുറഞ്ഞിട്ടില്ലെന്നോ പറയുന്നതിൽ കാര്യമില്ല. വാങ്ങിക്കൊണ്ട് വെച്ച അതേ നിലയിൽ ഇരിക്കുന്ന പുസ്തകങ്ങൾ വീട്ടുലൈബ്രറികളിൽ കണ്ടിട്ടുണ്ട്. 

അടുത്തിടെ ഒരു ലൈബ്രറിയിൽ പുസ്തകത്തിന്റെ മടക്കതീയതി രേഖപ്പെടുത്തുന്നസ്ലിപ്  ഒരു കൗതുകത്തിന് നോക്കിയതാണ്. പലതും  അഞ്ചുവർഷത്തിടയിൽ രണ്ടോ മൂന്നോപേർ മാത്രമേ എടുത്തിട്ടുള്ളൂ. ആഴ്ചകളോളം ലൈബ്രറിയന്റെ  പിറകെക്കൂടിയിട്ടാണ് അതിൽ ചിലതെല്ലാം ഒരുകാലത്ത് വായിക്കാൻ കിട്ടിയിരുന്നത്.


ഭൂരിപക്ഷം  വായനക്കാരും എന്തായാലും  kindle പോലുള്ളവയിലേക്ക് മാറിയിട്ടൊന്നുമുണ്ടാവില്ല.പുസ്തകം വായിക്കുന്നതിന്റെ  രസം kindle ൽ കിട്ടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ തോന്നിയിട്ടില്ല.   എന്റെ ഇ ബുക്ക്  വായനയിൽ മലയാളം ഇതുവരെ വന്നിട്ടില്ല. (അതു ലഭ്യമാണോ എന്നതും അറിയില്ല അഥവാ അന്വേഷിച്ചിട്ടില്ല)


    വേറെ ഡിക്ഷണറിനോക്കാതെ തന്നെ അർത്ഥം അറിയാൻ പറ്റും , വായനയുടെ flow പോവില്ല. കണ്ണുപിടിക്കാതെ വരുമ്പോൾ അക്ഷരം വലുതാക്കാൻ പറ്റും , കൊണ്ടുനടക്കാനും സൂക്ഷിക്കാനും സൗകര്യം (പ്രത്യേകിച്ച് ഇടയ്ക്കടെ ഷിഫ്റ്റ് ചെയ്യുന്നവർക്ക് .) വായിച്ചിട്ടു തരാമെന്ന് പറഞ്ഞു കൊണ്ടുപോയി തിരിച്ചു കിട്ടാത്ത അവസ്ഥയില്ല. ( ഇതിൽ ലാഭവും നഷ്ടവും ഉണ്ട് 😀).  ചില, അസൗകര്യങ്ങൾഉണ്ട്‌. പെട്ടെന്ന് പിന്നോട്ടൊന്നുപോകാനും, വലിയപുസ്തകമൊക്കെ ആവുമ്പോൾ  തീരാറായോ എന്ന ആകാംക്ഷ ശമിപ്പിക്കാനും  പുസ്തകംവായിക്കുമ്പോളുള്ളത്ര എളുപ്പമല്ല . 


പക്ഷെ ഇതൊക്കെ ഒരു പ്രശ്നമാണോ. ശീലിച്ചതിൽ നിന്ന് മാറാനുള്ള ഒരു സ്വാഭാവിക വിമുഖത എന്നേ കരുതുന്നുള്ളൂ. 


കല്ലിൽ നിന്ന് തകിടിലേക്കും, തുകലിലേക്കും, ഓലയിലേക്കും, കടലാസിലേക്കും  (ഈ ഓഡറിൽ ആവണമെന്നില്ല) മാറിയപ്പോഴൊക്കെ ഈ ഒരു പ്രശനം അഭിമുഖീകരിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഇതിലൊക്കെ അയഞ്ഞനിലപാടെ പറ്റൂ. ഇനിയും മാറ്റങ്ങൾ വരാം അതും ഉൾക്കൊള്ളാം

അല്ലാതെ പുസ്തകത്തിന്റെ സുഖം ഈ ബുക്ക് തരില്ല എന്നൊന്നും  വിധിക്കേണ്ടതില്ല.


എഴുതിയതിലും വായിച്ചതിലും കാമ്പ് ഉണ്ടോ എന്നതാണ് കാര്യം. 


  NB : ബോണ്ട് പേപ്പറിൽ പാർക്കർപേനകൊണ്ട് എഴുതിയാലേ കവിതയെഴുത്ത് സുഖാവൂ എന്നൊരു തള്ള്  ഏതോ എഴുത്ത് ക്യാമ്പിൽ ഒരിക്കൽ കേട്ടിട്ടുണ്ട്. 


 എന്നാൽ അതിനും മേലെ, വണ്ടിയാപ്പീസിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് ബൗണ്ട്ബുക്കിൽ കുറ്റിപെൻസിൽകൊണ്ടെഴുതിയത് പി  യും ,നിവേദ്യത്തിനുള്ള ശർക്കര പൊതിഞ്ഞ കടലാസിൽ നോക്കി ആദ്യമായി അക്ഷരം കൂട്ടി വായിച്ചത് വി ടിയും  പറഞ്ഞ് തന്നിട്ടുണ്ടല്ലോ.


FB 12/06/19

അമ്മച്ചീടെ മുണ്ടിന്റെ കൂടെ കിടക്കട്ടെ അപ്പന്റെ കോണോകോം


അപ്പൻ രണ്ട് ദിവസത്തെ സർക്കീട്ടിനു പോയതാണ്. പിള്ളേർ അമ്മച്ചിയെ സ്വൈര്യക്കേടാക്കി . അട ചുട്ടുതരാൻ ഒരേവാശി. അപ്പൻ ഒരാർഭാടവും സമ്മതിക്കൂല്ല. തേങ്ങാക്കൂട്ടില്നിന്ന് ഒരു നാളികേരം ചൂണ്ടി. ഒക്കെ മൂപ്പർക്ക് കണക്കുള്ളതാ. എന്നാലും വേണ്ടില്ല പിള്ളേരുടെ കൊതിയല്ലേന്നും കരുതി.അരിപ്പൊടിയും ചക്കരയുമൊക്കെയായി അടയൊക്കെ റെഡിയാക്കി .കലത്തിൽ വെച്ച് മുറ്റത്ത് അടുപ്പുകത്തിച്ച പുഴുങ്ങാൻ കയറ്റി .കൊതിയോടെ പിള്ളേർ 

ചുറ്റും അട വേവാൻ കാത്തിരുന്നു. അപ്പോഴതാ രണ്ട്ദിവസം കഴിഞ്ഞേ വരത്തോള്ളൂ ന്ന് പറഞ്ഞ്പോയ ആൾ ഇടവഴി കേറിവരുന്നു.     "എന്താടാ അടുപ്പത്ത്" വന്ന ഉടനെ ചോദ്യമായി.  "അതോ അമ്മച്ചീടെ മുണ്ടും ചട്ടയും പുഴുങ്ങാൻ വെച്ചതാ." ആർക്കോ ഒരു ബുദ്ധി തോന്നി. ( വാഷിങ് മഷീനുകൾക്ക് മുൻപ്  ചാരമോ ചാണകമോ  സോഡാകാരമോ ചേർത്ത് പുഴുങ്ങി അലക്കുന്ന ഒരു രീതി ഉണ്ടായിരുന്നു പണ്ട് ഇപ്പോഴുണ്ടോ ആവോ). മൂപ്പർ ഒന്നമർത്തി മൂളി. പിന്നെ  തിരിഞ്ഞ് സ്വന്തം കോണാൻ അഴിച്ച് അതാ കലത്തിലേക്കങ്ങിട്ടു.   "കിടക്കട്ടെ അമ്മച്ചീടെ മുണ്ടിന്റെ കൂടെ അപ്പന്റെ കോണകോം"   എന്നും പറഞ്ഞ് ഒരു നടത്തം ...



(FB 8/06/17...  ചുളുവിൽ ചിലത് വെളുപ്പിച്ചെടുക്കുന്ന ചിലരുടെ സ്വഭാവം കണ്ട് )

Friday 11 September 2020

ഒബ്ജക്റ്റീവ്‌ലി ശരിയല്ലാത്തതും സബ്ജക്റ്റീവ്‌ലി ശരിയായതും ഒരു സത്യകഥ

  


ഫയൽനോക്കാൻ സർക്കാർ വൈദ്യുതിയും പുസ്തകം വായിക്കാൻ സ്വന്തം മെഴുകുതിരിയും ഉപയോഗിച്ചിരുന്നഒരുമഹാന്റെ കഥ  കേട്ടിട്ടുണ്ട്.


മനോഹരമായ ഒരുപേന പോക്കറ്റിൽ ഉണ്ടെങ്കിലും ഓഫീസ് വർക്കിന്  സർക്കാർ സ്റ്റേഷനറി സപ്ലൈ ചെയ്തപേനമാത്രമേ ഉപയോഗിക്കൂ എന്ന് നിര്ബന്ധമുണ്ടായിയുന്ന ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു.


ഇതുപോലെ ചില നിർബന്ധങ്ങൾ ഉള്ള ആളാണ് കഥാനായകൻ സ്വന്തമായി ഉപയോഗിക്കാനുള്ള കാശ് മാത്രമേ പഴ്സിൽ വെക്കൂ. മറ്റേതെങ്കിലും തരത്തിൽ ഉള്ളത്  ( പിരിവ്, ആരെങ്കിലും എന്തിനെങ്കിലും ഏൽപ്പിച്ചത്.. etc. . ) പോക്കറ്റിലേ വെക്കൂ. പണം  മിക്സ് ആയിപ്പോവാതിരിക്കാനും കണക്ക് തെറ്റാതിരിക്കാനും ഒക്കെ  മൂപ്പർ  സ്വീകരിച്ച ഒരു ലളിത മാർഗ്ഗം. കുറ്റം പറയാനില്ല


ഒരുദിവസം   ഏതോ അഡ്വാൻസോ അലവൻസോ കിട്ടിയിരുന്നു.  ലീവിലായിരുന്ന ഒരു സുഹൃത്തും പണം വാങ്ങാൻ ഇയാളെ ഏല്പിച്ചിരുന്നു.  പതിവുപോലെ ആ കാശ് പോക്കറ്റിൽ സൂക്ഷിക്കുന്നു. തനിക്ക് കിട്ടിയ കാശ് പേഴ്സിലും വെക്കുന്നു. പോകുന്നവഴിക്ക് കാശ് പോക്കറ്റടിച്ചുപോയി.   


കാശ് കിട്ടാനുള്ള ആൾ വന്നുചോദിച്ചപ്പോൾ  മൂപ്പർ കൈമലർത്തി  അത് പോക്കറ്റടിച്ചുപോയി. പരാതി കൊടുത്തിട്ടുണ്ട്. ഇനി പോലീസ് ആണ്  നോക്കേണ്ടത്.




കഥാനായകന്റെ വാദം ഇതാണ്  "എന്റെ കാശ്  പഴ്സിലാണ്.  അത് safe ആണ്. നിങ്ങളുടെ കാശ് പോക്കറ്റിലായിരുന്നു  അത് അടിച്ചുപോയി. പിന്നെ എങ്ങനെ തരും."

മറ്റെയാൾ സമ്മതിക്കുമോ തർക്കമായി ,  മധ്യസ്ഥതയായി,

മധ്യസ്ഥന്റെ വിധിയായി.


"ഒബ്ജക്റ്റീവ്‌ലി ശരിയല്ലെങ്കിലും

"സബ്ജക്റ്റീവ്‌ലി ശരിയാണ്.


  

പിന്നെന്തുനടന്നു എന്നത്

 നിങ്ങളുടെ യുക്തംപോലെ പൂരിപ്പിക്കുക.


FB 18/08-19     ഓമനക്കുട്ടൻ സംഭവം

NB:സർക്കാർ സംവിധാനത്തിൽ, നടപടിയിൽ ഒരു പിഴവ് ഉണ്ടാവുകയും അത് ഉടനടി തിരുത്തപെടുകയും ബാധിക്കപ്പെട്ടയാളോട് ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ തന്നെ ക്ഷമാപണംനടത്തുകയും ചെയ്യുന്ന അനുഭവം ആദ്യമായാണ്.  ധീരമായ ആ നടപടിക്ക് ശ്രീ വേണു വാസുദേവന്  അഭിനന്ദനങ്ങൾ. തുടർന്ന് തദ്വിഷയത്തിൽ നടന്ന  എല്ലാതിരുത്തൽ  നടപടികൾക്കും കാരണക്കാരനായതിന്, പ്രത്യേകിച്ചും. നന്മയുടെ തട്ട് ഇപ്പോഴും താഴ്ന്നു തന്നെകിടക്കുകയാണ് എന്ന് കരുതാൻ പ്രേരണയായതിന്