Wednesday 30 December 2020

 വീടിന്റെ മുന്നിലുള്ള റോഡ് ( പഴയ കുണ്ടനിടവഴി നമ്മളൊക്കെ ചേർന്ന് റോഡ് ആക്കിയതാണ്) രണ്ട് വാഹനങ്ങൾക്ക് പരസ്പരം കടന്നു പോകാൻ ഇടമില്ല. ആരുടെയെങ്കിലും തുറന്ന ഗേറ്റിലേക്ക് കടത്തിയോ പിറകോട്ടെടുത്തോ ആണ് പ്രശ്നം പരിഹരിക്കുന്നത്.  


എന്റെ ഗേറ്റ് കഴിഞ്ഞാലുടൻ വളവും കയറ്റവുമാണ്.  അതുകൊണ്ട് ഗേറ്റിനു മുൻവശം എപ്പോഴും തർക്കമുണ്ടാവും. ഞാൻ ഗേറ്റ് അടയ്ക്കാറില്ലാത്തതുകൊണ്ട് മിക്കവാറും ആരെങ്കിലും ഉള്ളിലേക്ക് കേറ്റി മറ്റുള്ളവർക്ക്  വഴികൊടുക്കും. 


എന്നാൽ ചിലപ്പോൾ മസിലുപിടിച്ചുനിൽക്കും ചിലർ.


കഴിഞ്ഞ ദിവസവും തർക്കമായി. ഇറങ്ങിവരുന്ന പയ്യനും കയറിവരുന്ന മദ്ധ്യവയസ്കനും ഇഞ്ചിനു വിടുന്നില്ല. പിറകിൽ വാഹനങ്ങൾ വന്ന് ബഹളം വേറെ

പത്രവായനനിർത്തി ഗെയ്റ്റ് നന്നായി തുറന്ന്വെച്ചു. 

ആരെങ്കിലും ഉള്ളിലേക്കെടുത്ത് വഴിക്ലിയർ ആക്കാൻ പറഞ്ഞു.  എവിടെ?  ആരു കേൾക്കുന്നു. വാശിതന്നെ.


അപ്പോൾ പിറകിലെ ഓട്ടോയിൽ നിന്ന് ഡ്രൈവർ ഇറങ്ങി വന്നു.


"മാഷെ  നിങ്ങൾ ആദ്യം ആ ഗേറ്റ് അടയ്ക്ക്." അയാൾ തന്നെ അത് അടച്ചു  പിന്നെ അഭിമുഖം നിൽക്കുന്ന രണ്ട് കാറുകാരേയും കണ്ണടപ്പൻ തെറി .

പിറകോട്ടെടുക്കലും ഒതുക്കലുമായി മിനിട്ടുകൊണ്ട് വഴി ക്ലിയർ.


FB 30/12/19


Friday 18 December 2020

പെൺമതിൽ

 1987ൽ DYFI സംഘടിപ്പിച്ച ആദ്യത്തെ മനുഷ്യചങ്ങലമുതലിങ്ങോട്ട്  പങ്കെടുക്കുകയോ, സംഭാവനയും സഹകരണങ്ങളും നൽകി സഹായിക്കുകയോ ചെയ്തിട്ടുണ്ട്. അന്നുമുതൽ ഇന്നുവരെ അവയെ  എല്ലാ ഇടതുപക്ഷവിരുദ്ധരും മാധ്യമങ്ങളും ചേർന്ന്, നിരന്തരം, പരാജയപ്പെടുത്തുവാൻ  ആവതും ശ്രമിച്ചിട്ടുണ്ട്. അവ ഉയർത്തുന്ന  ആശയങ്ങളോടുള്ള എതിർപ്പ് ഒരിക്കലും ഇവരാരും തുറന്നുപറഞ്ഞിട്ടില്ല.   വിയോജിപ്പുകളുടെ ആശയതലം അവ ബഹുജനമദ്ധ്യത്തിൽ ചർച്ച ആക്കാൻ ശ്രമച്ചിട്ടില്ലെന്നുമാത്രമല്ല ചർച്ച 



ചെയ്യപ്പെടാതിരിക്കാൻ പരമാവധി ശ്രമം നടത്തിയിട്ടുമുണ്ട്.


അതുംപോരാതെ ഉപരിപ്ലവമായകാര്യങ്ങൾ  ഉയർത്തി  അതു പൊട്ടിക്കാനും  അതിന്റെ നേതൃത്വസ്ഥാനത്ത് വരുന്ന ഇടത്പക്ഷത്തിനെ  നിസ്തേജരാക്കാൻ കഴിയുമോ എന്നു നോക്കുകയുമായിരുന്നു . (അല്ലെങ്കിലും തെരഞ്ഞെടുപ്പ്, വോട്ട്, അധികാരം എന്നല്ലാതെ സംവാദത്തിന്റെ രാഷ്ട്രീയം ഇവർക്ക് അലർജിയാണല്ലോ)  


'പൊട്ടിച്ചെറിയുക ചങ്ങലകൾ' എന്ന് വിളിച്ചവർ ഇപ്പോൾ ചങ്ങലതീർക്കാൻ നടക്കുകയാണോ എന്നായിരുന്ന  നാട്ടിലെ യൂത്തൻ മുതൽ സംസ്ഥാന മൂത്തോൻ വരെ ഏറ്റവും വലിയ വിമർശനമായി അന്ന് ഉന്നയിച്ചത്. (കാട്ടുകോഴിക്കെന്ത് സംക്രാന്തി ) ചങ്ങല പൊട്ടിയതിന്റെ ഫോട്ടോ കിട്ടുവാനുള്ള പരക്കം പാച്ചിലായിരുന്നു മാധ്യമങ്ങൾക്ക്. ഒടുവിൽ  വരിനിന്നുതുടങ്ങുംമുമ്പുള്ളതും, പിരിഞ്ഞുതുടങ്ങിയതിനു ശേഷമുള്ളതുമായ കുറെ ഫോട്ടോകളിട്ട് അവരും തൃപ്തിയടഞ്ഞു


ഇപ്പോഴും , പെണ്മതിൽ ഉയർത്തുന്ന ആശയത്തെ ഉള്ളിൽ എതിർപ്പെങ്കിലും കേരളീയ പൊതുമണ്ഡലത്തിൽ , നി ലനിൽക്കുന്ന പുരോഗമന ചിന്താധാരയിൽ ഇതിനെയെല്ലാം പരസ്യമായി തള്ളിപ്പറയാൻ ഇവർക്കൊന്നും ധൈര്യമില്ല.  


 അതുകൊണ്ട് 


  'പന്തിഭോജനം നമുക്കങ്ങട്  തൃപ്തി ല്യാ'    അതാണ് യാഥാർത്ഥ്യം.  പക്ഷെ പറയാൻ പറ്റുമോ. അതുകൊണ്ട്, 

 ഇലമുറിച്ചവൻ പല്ലുതേച്ചില്ലായിരുന്നു , പന്തലിട്ടവൻ കുളിച്ചിട്ടില്ലായിരുന്നു  അരിചേറിയവൾ തരിവള ഇട്ടില്ലായിരുന്നു എന്നൊക്കെ പറഞ്ഞ്  സദ്യക്ക് വരാതിരിക്കാനെ പറ്റൂ.

Sunday 6 December 2020

 പേരുമാറ്റത്തിനെതിരെ ഇനിയും പ്രതികരിക്കാത്ത മൗനി ബാബമാരോട്


നേതാക്കളെ പ്രതിനിധികളെ  വിറ്റും പ

ണയപ്പെടുത്തിയും തിന്നു. ഇനി പൂർവ്വികരായി   കരുതിവെച്ച സൽപ്പേരുകൾ വിറ്റു തിന്നാം.


 മുടിഞ്ഞതറവാട്ടിൽ നിന്ന് കിണ്ടിയും കിണ്ണവും  ഓട്ടുപാത്രങ്ങളും എടുത്തുവിൽക്കുന്ന അനന്തരവൻമാർ, പ്രതികരിക്കാൻ ആവാതെ നിൽക്കുന്ന കാർന്നോന്മാർ


ഇത് പുതിയ ഭാരത കഥ.

 സ്വയം പണയപ്പെടുത്തിക്കഴിഞ്ഞവർക്ക്,  അടിമത്തമേറ്റു വാങ്ങിയവർക്ക് മറ്റുള്ളവ (രെ) പണയപ്പെടുത്താനാവുമോ എന്ന് ചോദിക്കാൻ ഒരു കൃഷ്ണയുമില്ല .  I mean ദ്രുപദപുത്രി   ദ്രൗപദി  


അതുകൊണ്ട്  ഭീഷ്മ ദ്രോണ ഗുരു പിതാമഹൻമാർക്ക് ഉത്തരംമുട്ടുന്ന പ്രശ്നവുമില്ല.


 ആരെങ്കിലും ഉണ്ട് എങ്കിൽ അവർക്ക്


''ഇരുളേ.....   കാടേ  വിഴുങ്ങ്.....നീയേ നെടും ഘെതി''


(എഫ് ബി 6/12/20        രാജീവ് ഗാന്ധി ബയോ tech സെന്ററിന്റെ പേര്  ഗോൾവോൾക്കർ എന്നാക്കുന്നു.)