Sunday 16 December 2018

"ദീർഘം കർത്തവ്യം"

ദീർഘവും ഹ്രസ്വവുമെല്ലാം വേണ്ടപോലെ പ്രയോഗിച്ചില്ലെങ്കിൽ കുഴപ്പമുണ്ട്.(വള്ളീം, പുള്ളീം, കുത്തും, കോമയുമെല്ലാം) ഐതിഹ്യമാലയിൽ പറയുന്ന കഥകളാണ്.

പണ്ട് ഉദ്ധണ്ഡൻ കാക്കശ്ശേരിയുമായി കൊമ്പുകോർത്തപ്പോൾ ദീർഘം പ്രശ്നമായതാണ്.

"ആകാരം ഹ്രസ്വം "    ആള് കുള്ളനാണല്ലേ എന്ന ബോഡിഷേമിങ്ങുമായാണ് മൂപ്പർതുടങ്ങിയത്.

കാക്കശ്ശേരി അത്  മൈന്റാക്കിയില്ല.

  നമ്മളെ ഭാഷേല് 'അ'കാരം ആണ് ഹ്രസ്വം. 'ആ' കാരം ദീർഘവും  അല്ലെ ടോ?  എന്ന് സദസ്യരോട്. സദസ്സിൽ കൂട്ടച്ചിരി.
 
 "നിങ്ങളേല് അങ്ങനല്ലാ ന്നുണ്ടോ മുപ്പരേ"?
 
ഉദ്ദണ്ഡൻ പതറി പിന്നെ കാണാപ്പാഠം പഠിച്ചുവന്ന പോയിന്റാകെ മറന്നു . തർക്കവും  തോറ്റു.
 മലയാളിയെ വലിച്ച് താഴെയിടാൻ   ഈ ഉദ്ദണ്ഡത്തം പോരാന്ന് അന്ന് മനസ്സിലായി വരത്തന്.


പിന്നെ കോട്ടയം രാജാവിന്റെ കഥയിലാണ്    (മലബാറിലെ പഴശ്ശിരാജാവിന്റെയൂക്കെ കോട്ടയം) . അന്ന് ഇന്നത്തെ ഇംഗ്ലീഷ് മീഡിയം എന്നുവെച്ചാൽ സംസ്കൃതം മീഡിയം ആണ്. അവിടുത്തെ കുമാരന് സംസ്കൃതം കഷ്ടിയായിരുന്നു. അമ്മയാണെങ്കിൽ പണ്ഡിതയും . പുത്രനെ ഒരിക്കൽ  കോഴിക്കോട് രാജാവിന്റെ 16 അടിയന്തരത്തിനയച്ചപ്പോൾ   സ്റ്റാറ്റസ്  മോശമാക്കേണ്ടെന്നുകരുതി സംസ്‌കൃതഭാഷണത്തിന്  ചില ടിപ്സ് ഒക്കെ കൊടുത്തതാണ് വിട്ടത്.
പക്ഷെ അവിടെ എത്തിയപ്പോൾ  പയ്യൻസ് ഒക്കെയും  മറന്നു. "മയാ കിം കർത്തവ്യം" (ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ )എന്ന ഔപചാരികമായി ചോദിക്കേണ്ടതിന്  "മയ കിം കർത്തവ്യം"
എന്നായിപ്പോയി  . ദീർഘം വിട്ടുപോയി.   കാര്യം മനസ്സിലായ കോഴിക്കോട്ടു രാജാവ്  "ദീർഘോച്ചാരണം  കർത്തവ്യം"  (ഒന്നും വേണ്ട മോനേ ദീർഘം ചേർത്ത് പറഞ്ഞാൽ മതി) എന്നുപരിഹാസപൂർവ്വം മറുപടിയും കൊടുത്തു.

വിവരം അറിഞ്ഞ്, ആകെ നാണംകെട്ട മാതാവ് പയ്യനെ കൊണ്ടുപോയി നേരത്തോട് നേരം 'കുമാരധാരയിൽ' (സമീപത്തുള്ള ഒരു വെള്ളച്ചാട്ടം) കൊണ്ടിടാൻ കൽപ്പിച്ചു. പിറ്റേന്നേക്ക് ബാക്കിയുണ്ടെങ്കിൽ എടുത്തോണ്ട് വരാനും. എന്തിനാ ഇമ്മാതിരി, വെറുതെ പറയിപ്പിക്കാൻ.

പക്ഷെ ആയുസ്സിന്റെ ബലത്താൽ പയ്യൻ അതിജീവിച്ചു.  തല തണുത്തപ്പോൾ ബുദ്ധിയുംതെളിഞ്ഞു  പിന്നെ ഒരെഴുത്തായിരുന്നു . മൂന്നോ നാലോ ആട്ടക്കഥകൾ എഴുതിയതിൽപിന്നെയാണ് എഴുത്ത് നിർത്തിയത്.

ഇതൊക്കെ ഇപ്പം ഓർക്കാനെന്തേ കാരണം

ഒന്നുമില്ല. "ഭഗവാനേ...,രക്ഷിക്കണേ...." എന്നപ്രാർത്ഥന  നീട്ടലൊക്കെ പോയി "ഭഗവാനെ രക്ഷിക്കണം" എന്ന മുദ്രാവാക്യമാക്കിയല്ലോ ഇപ്പോൾ.   ഈ ജപക്കാരെ  കുമാരാധാരയിലോ  വേണംച്ചാൽ നയാഗ്രയിലോ കൊണ്ട് പോയി ഇടാൻ കൽപ്പിക്കാൻ പാണ്ഡിത്യമുള്ള മാതാക്കൾ ആരുമില്ലേ . തെറിപ്പാട്ടിനുപകരം രണ്ടു ആട്ടക്കഥയെങ്കിലും  മലയാളത്തിനുകിട്ടട്ടെ. അതിൽപ്പരം എന്തുള്ളു സന്തോഷം. 

FB. 08/11/18


Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home