Sunday 16 December 2018

സത്യവതി

പത്താംക്ലാസ്സിലെ അവസാനത്തെ പരീക്ഷയും എഴുതിക്കഴിഞ്ഞു യാത്ര പറയാൻ സ്റ്റാഫ് റുമിൽ ചെന്നപ്പോഴാണ് സംസ്കൃതം പഠിപ്പിക്കുന്ന പരാശരൻ മാസ്റ്റർ സത്യവതിയെ പീ‍ഢിപ്പിച്ചത്.
നഷ്ടചാരിത്ര്യത്തെക്കുറിച്ചു വ്യാകുലപ്പെട്ട അവളെ പുരാണകഥകളും ശാകുന്തളവുമെല്ലാം പറഞ്ഞു മാസ്റ്റർ ആശ്വസിപ്പിച്ചു.ഒന്നും നശിക്കുന്നില്ലെന്നു ബോദ്ധ്യപ്പെടുത്താൻ മേമ്പൊടിയായി, "പൂർണമേവാ വശിഷ്യതേ" എന്ന ശ്ലോകവും ചൊല്ലിക്കൊടുത്തു.
ശ്ലോകം ഒന്നും മനസ്സിലായില്ലെങ്കിലും, അന്തി മയങ്ങിയാൽ മൂക്കറ്റം മോന്തി വീട്ടിലെത്തി അമ്മപെങ്ങന്മാരെ തല്ലുമ്പോൾ കാർന്നോന്മാരും അയലത്തെ ചേട്ടന്മാരുമൊക്കെ മുഴക്കുന്ന വായ്ത്താരി ശുദ്ധ സംസ്കൃതമാണെന്ന്  തിരിച്ചറിഞ്ഞ് ആ സങ്കടത്തിനിടയിലും അവൾ ഒട്ടാശ്വാസം കണ്ടെത്തി.
മാഷ് മെഡിക്കൽ കോളേജിൽനിന്നു ചുവന്ന ബക്കറ്റും സർക്കാരിൽനിന്ന് സ്പെഷൽ ഇങ്ക്രിമെന്റും വാങ്ങിയ ആളായതു കൊണ്ട് അനർത്ഥമൊന്നും സംഭവിച്ചില്ല.
സത്യവതി ഇപ്പോൾ ഗൾഫുകാരനെ കെട്ടി രണ്ടാൺപിള്ളേരേയും പെറ്റ് സുഖമായി കഴിയുന്നു. നാട്ടിലെങ്ങും ഫെർട്ടിലിറ്റി ക്ലിനിക്കുകൾ സുലഭമായി ഉള്ളതുകൊണ്ട് പുത്രന്മാർക്കെന്തെങ്കിലും സംഭവിച്ചാലും പുത്രവധുക്കളിൽ നിയോഗത്തിനു (പിറക്കാതെപോയ) ദ്വൈപായനൻ വേണ്ടിവരില്ലെന്നവൾക്കാശ്വാസമുണ്ട്.
പക്ഷെ ആധുനിക ഭാരതം ആരെഴുതും എന്നതുമാത്രമാണവളുടെ ഉത്ക്കണ്ഠ.

Labels: ,

  നമ്മുടെ തീവണ്ടി പേരുകൾ.       ടിപി സുധാകരൻ

what 's  in a name ?  that  which  we call a rose  by any other name   would smell as sweet ( Romeo and Juliet )II -1 -2 
     ഷേക്ക്‌ സ്പീയരിന്റെ  വരികളാണിത്  പേരിലെന്തിരിക്കുന്നു പനിനീര്‍ പുഷ്പം  മറ്റെന്തു പേരിട്ടു  വിളിച്ചാലും നറുമണം തൂവുക  തന്നെ ചെയ്യും. പക്ഷെ  പേരുകള്‍ പലതും പ്രതീകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നമുടെ കാലത്ത്  അതിനെ അത്ര ലഘു ആയി കാണാനും പറ്റില്ല
'
  തിരിച്ചറിയാനാണ്  പേരുകള്‍ .   ചരിത്രാതീത കാലം മുതലേ  മനുഷ്യനു  പേരുകള്‍ ഉണ്ട് .  എല്ലാറ്റിനും പേരിട്ടു വിളിക്കുന്നതുതന്നെ  അവയെ തിരിച്ചറിയുന്നു  എന്നതിന്റെ സൂചനയാണല്ലോ .ഒന്നിനെ പേരിട്ടുവിളിക്കാൻ കഴിയുന്നില്ല എന്നത് ഒന്നുകിൽ നമ്മുടെ അറിവിന്റെ പരിമിതി അല്ലെങ്കിൽ ഭാഷയുടെ അപൂർണ്ണത  എന്ന് വേണം ധരിക്കാൻ

മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും മാത്രമല്ല റോഡുകള്‍ പാലങ്ങള്‍   വിമാനത്താവളം    കളിസ്ഥലങ്ങള്‍  , അണക്കെട്ടുകള്‍  ജനക്ഷേമ  പദ്ധതികള്‍  എന്നിവക്കെല്ലാം     നാം നമ്മുടെ  രാജ്യത്ത്   പേരുകള്‍ ഇടുന്നുണ്ട് . അപ്പോഴൊക്കെ    ഏതെങ്കിലും  നേതാക്കളുടേയോ  മറ്റു  വിശിഷ്ടവ്യക്തികളുടെയോ പേരുകള്‍ നല്‍കാനാണ്  നാം ശ്രമിക്കാറുള്ളത് . ഇന്ത്യയില്‍  ഒരുപക്ഷെ  റോഡുകള്‍  ഏറ്റവും കൂടുതല്‍  ഗാന്ധിജി യുടെയും സ്റ്റേഡിയങ്ങള്‍ നെഹ്രുവിന്റെയും പേരിലായിരിക്കും . 
    എന്നാല്‍  പേരിടുമ്പോള്‍  ഈ ഒരു രീതി  ഒരിക്കലും  അവലബിക്കുന്നില്ല  ഇന്ത്യന്‍  റയില്‍വേ.     നമ്മുടെ നാടിന്റെ  ഐക്യവും  ഭദ്രതയും  കെട്ടി പ്പടുക്കുന്നതില്‍  റയില്‍വേ  വഹിക്കുന്ന  പങ്കു വളരെ  വലുതാണ്‌ . ഒരു ദീര്‍ഘമായ  തീവണ്ടിയാത്ര  ഇന്ത്യയുടെഭൂപ്രകൃതി,കാലാവസ്ഥ ,ജനജീവിതം ,സംസ്കാരം ,ഭാഷ,ഭക്ഷണരീതികള്‍  എന്നിവയെക്കുറിച്ച്നമുക്ക് നല്‍കുന്ന അനുഭവം വാക്കുകള്‍ക്ക് അതീതമാണ്. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് തികച്ചും  ഭിന്നമായ ഒരു രീതി  തീവണ്ടികള്‍ക്ക്  പേരിടാന്‍   റയില്‍വേ  സ്വീകരിക്കുന്നത് നമ്മുടെ  രാജ്യത്തിന്‍റെ  ചരിത്രം , സംസ്കാരം . കല, സാഹിത്യം , ഐതിഹ്യം , പുരാണം , ഭൂപ്രകൃതി  എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള നൂതനവും അനന്യവുമായ ഒരു രീതിയാണിത് .
    
യാത്രാ വണ്ടികളില്‍  പാസ്സഞ്ചർ വണ്ടികള്‍ക്ക്   യാത്ര തുടങ്ങുന്നതും  അവസാനിക്കുന്നതുമായ  രണ്ടു  സ്ഥലങ്ങളെ  ബന്ധിപ്പിച്ചുകൊണ്ടുള്ള  പേരുകളാണ്  നല്‍കുന്നത്  ഉദാ:  കണ്ണൂര്‍ - കോയമ്പത്തൂര്‍ പാസ്സഞ്ചർ   എറണാകുളം - കോട്ടയം  പാസ്സഞ്ചർ എന്നിങ്ങനെ എക്സ്പ്രസ് /മെയില്‍  വണ്ടികള്‍ക്കും  ഇത്തരത്തില്‍  സ്ഥലനാമങ്ങള്‍  ചേര്‍ത്ത്  പേരുകള്‍  നല്‍കാറുണ്ട് .   അല്ലാതെ  ഉള്ള  പേരുകളെ  കുറിച്ചാണ്   പറയാന്‍ പോകുന്നത് .

മംഗലാപുരത്ത് നിന്ന്  തിരുവനതപുരം  വരെ പോകുന്ന  16349/16350  വണ്ടിയാണ്  പരശുറാം എക്സ്പ്രസ്  . അതുപോലെ മറ്റൊരു വണ്ടി  മാവേലി  എക്സ്പ്രസ് .   മാവേലിയും  പരശുരാമനും  കേരളവുമായി  ബന്ധപ്പെട്ട  രണ്ടു  ഐതിഹ്യങ്ങളോ  പുരാണ കഥാ പാത്രങ്ങളോ  ആണല്ലോ . 
വേണാട്  , ഏറനാട് , മലബാര്‍  എക്സ്പ്രസ്സുകള്‍  പഴയ  നാട്ടുരാജ്യങ്ങളെ  ഓര്‍മ്മിപ്പിക്കുന്നു .     കലിംഗ,  കോസല , അവന്തി, മൌര്യ ,   പാണ്ഡ്യന്‍,ചേരന്‍, പല്ലവ . ശാതവാഹന എന്നിങ്ങനെ  പഴയകാല  നാട്ടുരാജ്യങ്ങളെയും രാജവംശങ്ങളെയും   അനുസ്മരിപ്പിക്കുന്ന പേരുകള്‍ ഉള്ള തീവണ്ടികള്‍ ഉണ്ട്.

ഇന്ത്യയിലെ  പ്രധാനപ്പെട്ട  നദികളെല്ലാം തീവണ്ടികള്‍ക്ക് പേരിടുമ്പോള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട് .   ഗംഗ, കാവേരി . ബ്രഹ്മപുത്ര , ഗോദാവരി, ഝലം രവി, സറ്റ്ലജ്  യമുനാ     പൂര്‍ണ (പെരിയാര്‍) തപ്തി  തീസ്ത,  ത്രിവേണി, തുംഗഭദ്ര, നേത്രാവതി,  ഭാഗിരഥി  എന്നിങ്ങനെ   അവ ഒഴുകുന്ന  നാട്ടിലൂടെ  ഓടുന്ന  വണ്ടികള്‍ക്ക്  പേര്‍ നല്കിയിട്ടുണ്ട് . 

സഹ്യാദ്രി, ശതപുര, നീലഗിരി വിൻന്ധ്യാചൽ,  ഹിമഗിരി ഹിമാലയൻ ക്വീൻ  സപ്തഗിരി എന്നിവഇന്ത്യയിലെ പർവത നിരകളെ അനുസ്മരിക്കുന്ന തീവണ്ടികളാണ്‌. സ്വാതന്ത്ര്യസമരത്തിൻറെ വിവിധ ഘട്ടങ്ങളെ അനുസ്മരിക്കുന്ന പേകളുമുണ്ട്. പ്രഥം സ്വതന്ത്ര സംഗ്രാം എക്സ്പ്രസ്, ആസാദ് ഹിന്ദ് എക്സ്പ്രസ് ,ചൗരിചൗര എക്സ്പ്രസ് ,ആഗസ്റ്റ് ക്രാന്തി എക്സ്പ്രസ്  സ്വരാജ് എക്സ്പ്രസ്, സ്വർണജയന്തി എന്നിവ.

   മഹാത്മാഗന്ധിയെ വ്യക്തി എന്നാ നിലയിലല്ല  ആശയം  എന്ന നിലയിലാണ്  നാമകരണതിൽ റയില്‍വെ പ്രാധാന്യം നൽകിയിട്ടുള്ളത്  സത്യാഗ്രഹ, സബർമതി ,അഹിംസ,  ആശ്രം , സർവ്വോദയ,നവജീവന്‍, ശാന്തി, സേവാഗ്രാം  എന്നീ എക്സ്സ്സുകൾ അതില്‍    പ്രധാനങ്ങളാണ്.

ചരിത്ര പ്രസിദ്ധങ്ങളായ  സ്മാരകങ്ങള്‍  കോട്ടകള്‍  തടാകങ്ങള്‍  ദേശീയോദ്യാനങ്ങള്‍ന്നിവ യുടെ  പ്രാധാന്യംഅംഗീകരിക്കുന്ന  തീവണ്ടി പേരുകള്‍ ഉണ്ട്. താജ്  എകസ്പ്രസ്  ചാര്‍മിനാര്‍ എക്സ്പ്രസ്  കുത്തബ് എക്സ്പ്രസ്, ലാല്‍ കില എക്സ്പ്രസ്, ചിത്തോര്‍ഗഡ് എക്സ്പ്രസ് ഹുസൈന്‍ സാഗര്‍, ലാല്‍ ബാഗ്‌ , ഷാലിമാര്‍, വൃന്ദാവന്‍ കാസിരംഗ  എക്സ്‌പ്രസ്  കോര്‍ബറ്റ്പാര്‍ക്ക്  ലിങ്ക്, എന്നിവ അതില്‍ ചിലതാണ്
 ശ്രീ  ബുദ്ധനും അശോക ചക്രവര്‍ത്തിയുമായി ബന്ധപ്പെടുത്താവുന്ന   പേരുകളാണ്  ബുദ്ധപൂര്‍ണിമ  എക്സ്പ്രസ്, അമ്രപാലി  എക്സ്പസ് ദീക്ഷഭൂമി  എക്സ്പ്രസ്, സാരനാഥ്  എക്‌സ്പ്രസ്, ധൌളി എക്സ്പ്രസ്., മഹാബോധി  എക്സ്പ്രസ്‌, വൈശാലി കപിലവസ്തു , സംഘമിത്ര , കുഷിനഗര്‍,  എക്സ്പ്രസ് എന്നിവ 
 പൂര്‍വ, ദ്ക്ഷിന്‍ , പശ്ചിം  ഉത്തര്‍ എന്നിങ്ങനെ  നാല് ദിക്കുകളുടെ  പേര് വഹിക്കുന്ന  തീവണ്ടികളും ഉണ്ട് . 
 ദേശീയോഗ്രഥനത്തിന്  ഇന്ത്യന്‍  റയില്‍വേ  വഹിക്കുന്ന പങ്കു വലുതാണ്‌ .  ഈ ഐക്യം  ഉറപ്പുക്കുന്നതിനാണ്   ഓരോ സംസ്ഥാനത്തിന്റെയും പേരുകള്‍  തീവണ്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്  . കേരള , തമിഴ്നാട്,    കര്‍ണാടക്, പഞ്ചാബ് എന്നിങ്ങനെ .  ട്രെയിന്‍ സര്‍വീസ് ഇല്ലെങ്കിലും  മംഗള  ലക്ഷദ്വീപ്,   ദില്ലി ചെന്നൈ ആന്ത മാൻ  എക്സ്സ് പ്രസ്  എന്നിങ്ങനെ  പേരുകള്‍ നല്‍കി അവയെക്കൂടി  ദേശീയതയുടെ ഭാഗമാക്കുന്നു.
മഹാകവി  ടാഗോറിനോടുള്ള  ബഹുമാനം ഗുരുദേവ്,  വിശ്വഭാരതി, ശാന്തിനികേതന്‍, ഗീതാഞ്ജലി  എന്നിങ്ങനെ പേരുകള്‍ തീവണ്ടികള്‍ക്ക് നല്‍കിയാണ്‌ . റയില്‍വേ  പ്രകടിപ്പിച്ചിട്ടുള്ളത്

മഹത്തായ സാഹിത്യകൃതികള്‍ തീവണ്ടികള്‍ക്ക്  പേരിടാന്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഗീതാഞ്ജലി, അഗ്നിവീണ, കാമായനി, ഗണദേവത, ഗോദാന്‍, ആരണൃക്,  പദാദിക്, രൂപാസി  ബംഗ്ലാ , തിരുക്കുരല്‍ എക്സപ്രസ്സുകൾ അതിൽ പ്രധാനമായവയാണ്.

 സപ്തക്രാന്തി, സമ്പൂര്‍ണ്ണ ക്രാന്തി എക്സപ്രസുകൾ യഥാക്രമം . രാം മാനോഹര്‍ ലോഹ്യ, ജയപ്രകാശനാരായന്‍  എന്നിവരുടെ  ആശയങ്ങളെ  മാനിക്കുന്ന  തീവണ്ടി പേരുകള്‍ ആണ് .

ഇങ്ങനെ പറഞ്ഞുപോകാൻ ഒരുപാട്  ഉണ്ട്.  മറ്റു തീവണ്ടികളുടെ പേരുകൾ കണ്ടുപിടിച്ച് അവയുടെ പേരിന്റെ പ്രസക്തി നിങ്ങൾ കണ്ടു പിടിക്കൂ.



Labels: ,

"ദീർഘം കർത്തവ്യം"

ദീർഘവും ഹ്രസ്വവുമെല്ലാം വേണ്ടപോലെ പ്രയോഗിച്ചില്ലെങ്കിൽ കുഴപ്പമുണ്ട്.(വള്ളീം, പുള്ളീം, കുത്തും, കോമയുമെല്ലാം) ഐതിഹ്യമാലയിൽ പറയുന്ന കഥകളാണ്.

പണ്ട് ഉദ്ധണ്ഡൻ കാക്കശ്ശേരിയുമായി കൊമ്പുകോർത്തപ്പോൾ ദീർഘം പ്രശ്നമായതാണ്.

"ആകാരം ഹ്രസ്വം "    ആള് കുള്ളനാണല്ലേ എന്ന ബോഡിഷേമിങ്ങുമായാണ് മൂപ്പർതുടങ്ങിയത്.

കാക്കശ്ശേരി അത്  മൈന്റാക്കിയില്ല.

  നമ്മളെ ഭാഷേല് 'അ'കാരം ആണ് ഹ്രസ്വം. 'ആ' കാരം ദീർഘവും  അല്ലെ ടോ?  എന്ന് സദസ്യരോട്. സദസ്സിൽ കൂട്ടച്ചിരി.
 
 "നിങ്ങളേല് അങ്ങനല്ലാ ന്നുണ്ടോ മുപ്പരേ"?
 
ഉദ്ദണ്ഡൻ പതറി പിന്നെ കാണാപ്പാഠം പഠിച്ചുവന്ന പോയിന്റാകെ മറന്നു . തർക്കവും  തോറ്റു.
 മലയാളിയെ വലിച്ച് താഴെയിടാൻ   ഈ ഉദ്ദണ്ഡത്തം പോരാന്ന് അന്ന് മനസ്സിലായി വരത്തന്.


പിന്നെ കോട്ടയം രാജാവിന്റെ കഥയിലാണ്    (മലബാറിലെ പഴശ്ശിരാജാവിന്റെയൂക്കെ കോട്ടയം) . അന്ന് ഇന്നത്തെ ഇംഗ്ലീഷ് മീഡിയം എന്നുവെച്ചാൽ സംസ്കൃതം മീഡിയം ആണ്. അവിടുത്തെ കുമാരന് സംസ്കൃതം കഷ്ടിയായിരുന്നു. അമ്മയാണെങ്കിൽ പണ്ഡിതയും . പുത്രനെ ഒരിക്കൽ  കോഴിക്കോട് രാജാവിന്റെ 16 അടിയന്തരത്തിനയച്ചപ്പോൾ   സ്റ്റാറ്റസ്  മോശമാക്കേണ്ടെന്നുകരുതി സംസ്‌കൃതഭാഷണത്തിന്  ചില ടിപ്സ് ഒക്കെ കൊടുത്തതാണ് വിട്ടത്.
പക്ഷെ അവിടെ എത്തിയപ്പോൾ  പയ്യൻസ് ഒക്കെയും  മറന്നു. "മയാ കിം കർത്തവ്യം" (ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ )എന്ന ഔപചാരികമായി ചോദിക്കേണ്ടതിന്  "മയ കിം കർത്തവ്യം"
എന്നായിപ്പോയി  . ദീർഘം വിട്ടുപോയി.   കാര്യം മനസ്സിലായ കോഴിക്കോട്ടു രാജാവ്  "ദീർഘോച്ചാരണം  കർത്തവ്യം"  (ഒന്നും വേണ്ട മോനേ ദീർഘം ചേർത്ത് പറഞ്ഞാൽ മതി) എന്നുപരിഹാസപൂർവ്വം മറുപടിയും കൊടുത്തു.

വിവരം അറിഞ്ഞ്, ആകെ നാണംകെട്ട മാതാവ് പയ്യനെ കൊണ്ടുപോയി നേരത്തോട് നേരം 'കുമാരധാരയിൽ' (സമീപത്തുള്ള ഒരു വെള്ളച്ചാട്ടം) കൊണ്ടിടാൻ കൽപ്പിച്ചു. പിറ്റേന്നേക്ക് ബാക്കിയുണ്ടെങ്കിൽ എടുത്തോണ്ട് വരാനും. എന്തിനാ ഇമ്മാതിരി, വെറുതെ പറയിപ്പിക്കാൻ.

പക്ഷെ ആയുസ്സിന്റെ ബലത്താൽ പയ്യൻ അതിജീവിച്ചു.  തല തണുത്തപ്പോൾ ബുദ്ധിയുംതെളിഞ്ഞു  പിന്നെ ഒരെഴുത്തായിരുന്നു . മൂന്നോ നാലോ ആട്ടക്കഥകൾ എഴുതിയതിൽപിന്നെയാണ് എഴുത്ത് നിർത്തിയത്.

ഇതൊക്കെ ഇപ്പം ഓർക്കാനെന്തേ കാരണം

ഒന്നുമില്ല. "ഭഗവാനേ...,രക്ഷിക്കണേ...." എന്നപ്രാർത്ഥന  നീട്ടലൊക്കെ പോയി "ഭഗവാനെ രക്ഷിക്കണം" എന്ന മുദ്രാവാക്യമാക്കിയല്ലോ ഇപ്പോൾ.   ഈ ജപക്കാരെ  കുമാരാധാരയിലോ  വേണംച്ചാൽ നയാഗ്രയിലോ കൊണ്ട് പോയി ഇടാൻ കൽപ്പിക്കാൻ പാണ്ഡിത്യമുള്ള മാതാക്കൾ ആരുമില്ലേ . തെറിപ്പാട്ടിനുപകരം രണ്ടു ആട്ടക്കഥയെങ്കിലും  മലയാളത്തിനുകിട്ടട്ടെ. അതിൽപ്പരം എന്തുള്ളു സന്തോഷം. 

FB. 08/11/18


Labels: , ,

എന്റെ കുഞ്ഞുങ്ങളെ കണ്ടുവോ

മേൽവിലാസമെഴുതി സ്റ്റാമ്പ്‌ഒട്ടിച്ച് പെട്ടിയിൽ കേറ്റിവിട്ട എന്റെ കവിതക്കുഞ്ഞുങ്ങൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല

എഡിറ്ററുടെ ഡെസ്കിലും ചെന്നില്ലത്രേ
ഉണ്ടെങ്കിൽത്തന്നെ തിരിച്ചയച്ചിട്ടുമുണ്ടത്രേ

ഇനി സ്റ്റോപ്പ്‌തെറ്റി അവർ എവിടെയെങ്കിലും ഇറങ്ങിപ്പോയിട്ടുണ്ടാവുമോ
 വഴിയറിയാതെ കുഞ്ഞുങ്ങൾ ആരുടെയെങ്കിലും പിടിയിൽ പെട്ടുവോ?

അംഗങ്ങൾ  ഛേദിച്ച്, ഏതെങ്കിലും വലിയവീടുകളുടെ  അടുക്കളപ്പുറങ്ങളിൽ പിച്ചച്ചട്ടിയുമായി കാത്തിരിക്കുന്നുണ്ടാവുമോ?

അല്ലെങ്കിൽ പുതിയ യൂണിഫോമും പേരുമൊക്കെയായി ഏതെങ്കിലും ബോർഡിങ്ങുകളിൽ അവരുണ്ടാവുമോ?

ആദ്യത്തെ കൗതുകമൊക്കെ കഴിഞ്ഞ് തെരുവിൽ തള്ളപ്പെട്ടിരിക്കുമോ?

ആൾക്കൂട്ടങ്ങൾക്കിടയിൽ അറിയാതെ കണ്ടുമുട്ടുമ്പോൾ
ദൈന്യമാർന്ന മിഴികളാൽ പരസ്പരം ഉറ്റുനോക്കി
തിരിച്ചറിയാനാവാതെ , അല്ലെങ്കിൽ അറിഞ്ഞെന്നുനടിക്കാതെ
അവരെന്നെ കടന്നുപോയിട്ടുണ്ടാവുമോ.....
എന്റെ കുഞ്ഞുങ്ങൾ..    

FB: 1/12/18

Labels: , ,

"the most unkindest cut of all"

പോരാട്ടത്തിനിടയിൽ
രഥചക്രത്തിന്റെ
ഊരിത്തെറിച്ച
അച്ചാണി പഴുതിൽ
ഒരുവിരലെങ്കിലും
താഴ്ന്നിറങ്ങുമെന്ന്
പ്രതീക്ഷിച്ചു
പക്ഷെ
അതെല്ലാം ചൂണ്ടുവിരലായി
ഉയരുകയായിരുന്നു.

പഠിച്ചവിദ്യകളും  മറന്ന്
ഗുരുശാപംപേറി മണ്ണിലാഴ്ന്ന
ചക്രങ്ങൾഉയർത്താനുഴലവേ
ഒരിട പോലും നൽകാതെ ശരംതൊടുക്കുന്നവർ
ഒരേവയറ്റിൽ പിറന്നവർ


FB :02/12/18

Labels: , ,