Friday 26 December 2014

വേണമെങ്കിൽ ടി വി ഇല്ലാതെയും ജീവിക്കാം

വീട്ടിൽ ടിവി ഇല്ലാതായിട്ട് മാസം ഏഴായി. ബ്രസീൽ ഫ്രാൻസിനോട് തോറ്റവർഷമാണു വീട്ടിൽ ടിവി വാങ്ങിയത്. പുതിയൊരെണ്ണം വാങ്ങണം എൽസിഡി തന്നെ വേണം എന്നൊക്കെ ഉള്ള ഡിമാന്റ് ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. വേണമെന്ന് നമുക്കും തോന്നലുണ്ട്. പക്ഷെ ഡിമാന്റുകൾ ശരിയെന്ന് ബോദ്ധ്യപ്പെട്ടാലും ഉടനങ്ങ് അംഗീകരിക്കുന്നത് ഭരണപരമായി അത്ര ശരിയല്ല എന്നത്രേ വിദഗ്ദ്ധ മതം. (അതേത് വിദഗ്ദ്ധൻ എന്നൊന്നും ചോദിക്കരുത്. നാട്ടിൽ അതിനാണോ ക്ഷാമം. നാടിനെ ഈസ്ഥിതിയിലെത്തിച്ചതു തന്നെ വിദഗ്ദ്ധരും വിദഗ്ധോപദേശകരും കൂടിയാണെന്നാണ് മറ്റൊരു വിദഗ്ദ്ധമതം). ഇങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടക്കാണത് സംഭവിച്ചത്. മെയ് അവസാന വാരം. ഒരു ശരാശരി കുടുംബത്തിലെ പ്രൈം ടൈം. ജോലികഴിഞ്ഞെത്തിയ പുരുഷൻ പത്രപാരായണത്തിൽ. സ്ത്രീ പാചകത്തിൽ. ഒപ്പം മഷീനിൽ വാഷിങ് . കൂടാതെ മൊബൈലിൽ ബന്ധു സുഹൃദ് ക്ഷേമാന്വേഷണങ്ങൾ. ഒപ്പം ഗൃഹ കാര്യസംബന്ധിയായി ഭർതൃ പുത്രാദികൾക്കുള്ള ശാസനോപദേശങ്ങൾ ഇടതടവില്ലാതെ. ( ഈ ബഹുമുഖത പുരുഷനെക്കൊണ്ടാവുമോ. പത്രം നിവർത്തി പിടിച്ച്, റ്റിവികണ്ട് ഉറങ്ങുക , പരമാവധി അതേ വയ്ക്കു. ബെറ്റ്! ) പുത്രൻ തുറന്ന് വെച്ച പുസ്തകം, മൊബൈൽ, ലാപ്ടോപ്, ടിവി എന്നിങ്ങനെ ചതുർവ്വേദിയായി , ഇടയ്ക്ക് ഗാർഹിക കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടും പഠനത്തിൽ. സ്ത്രീകള്‍  വീട്ടുജോലികളു്മായി കഷ്ടപ്പെടുമ്പോള്‍ പുരോഗമനവാദികളായ  പുരുഷ വർഗം( ആത്മ പ്രശംസ ക്ഷമിക്കുക) പോലും പത്രപാരായണാദി വിനോദങ്ങളിൽ മുഴുകി രസിച്ചു കഴിയുകയല്ലേ എന്നു ന്യായമായി സംശയം ഉയരാം. പക്ഷെ വീട്ടിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം പാചകക്കാരാണ്.  രണ്ടു കുക്കും രണ്ട് ഷെഫും എന്നു പുത്ര(sic) ഭാഷ്യം. പ്രധാന പാചകങ്ങളിലെല്ലാം ഇവിടെ മേല്‍ക്കൈ പുരുഷന്മാർക്കാണു. പിന്നെ സാധാരണ കഞ്ഞി പയർ പാചകത്തിനെന്തിനാവിദഗ്ദർ എന്നന്യായത്തിൽ മാറിനിൽക്കുന്നു എന്നേയുള്ളു . ഇതിനിടയിൽ വീണ്ടും പുതിയ റ്റിവി പ്രശ്നം .റ്റിവി വാങ്ങിയവർഷം ബ്രസീൽ തോറ്റതാണല്ലോ.(അന്നും ഇന്നും ഞങ്ങൾ ബ്രസീൽ ആരാധകരാണ്) അതുകൊണ്ട് ഇത്തവണ ജയിക്കുന്നതു കൂടി നമുക്കു ഇതിൽ തന്നെ കാണണം. ഞാന്‍ നയം വ്യക്തമാക്കി. പറഞ്ഞ് നാക്കെടുത്തില്ല. ഡിം. ഒരുചെറിയ പൊട്ടിത്തെറി ശബ്ദം. ടിവി കണ്ണടച്ചു. നിങ്ങളെ കളികാണിച്ചതു തന്നെ എന്നമട്ടിൽ. കുശുമ്പ് കുന്നായ്മ പാരവെപ്പു സീരിയലുകളും ചർച്ചകളും കെട്ടിയിറക്കി തരുന്ന് ടിവിക്കു ആ സ്വഭാവം വന്നതിലത്ഭുതമില്ല ( കുഞ്ചൻ പാടിയ മുല്ലപ്പൂമ്പൊടി പ്രഭാവം) പിറ്റേന്ന് മെക്കാനിക്ക് വന്നു റ്റിവിയുടെ മരണം സ്ഥിരീകരിച്ചതോടെ പുതിയ ടിവി ചർച്ച സജീവമായി. പക്ഷെ... ജൂൺ ഒന്നിനു അച്ഛൻ മരിച്ചു 93 വയസ്സിൽ അസുഖങ്ങൾ ഒന്നും ബാധിക്കാതെ ജീവിതത്തിൽ എന്നും ആഗ്രഹിച്ചപോലെ, ആരെയും ഒന്നിനും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും പൂർണ തൃപ്തിയോടെ. പിന്നെ കുറെ ദിവസം തറവാട്ടിലായിരുന്നു. അതിനിടയ്ക്ക് റ്റിവിയെ എല്ലാവരും മറന്നു. അല്ലെങ്കിൽ മരണത്തിനിടയ്ക്കെന്ത് ടിവി. ബന്ധുക്കളും സന്ദർശകരും ഒഴിഞ്ഞ ഒരുദിവസം . മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് തറവാട്ടിലെ പഴയ പുസ്തക അലമാറ ഒന്നു അടുക്കി ഒതുക്കി വെക്കാമെന്നുകരുതി. പിജി, ട്യൂട്ടോറിയൽകാലത്ത് സമ്പാദിച്ച പുസ്തകങ്ങളിൽ ആവശ്യക്കാർ കൊണ്ടുപോയതിന്റെ ബാക്കി കുറേ ഉണ്ടായിരുന്നു. അടുക്കിവെക്കുന്നതിനിടയ്ക്ക് പലതിന്റെയും ഭാഗികമായ പുനർവായനയും നടന്നു. അതിലൂടെ സാധിച്ചത് ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലേക്കു ഒരു തിരിഞ്ഞു നോട്ടം ആയിരുന്നു. പഴയകാലത്തിന്റെ ഓർമ്മക്കുറിപ്പുകളിലൂടെ കടന്നുപോകുന്നതിന്റെ വല്ലാത്തൊരു സുഖാനുഭൂതി. വായനയുടെ ലോകത്തിലേക്കു വീണ്ടും വന്നെത്തിയതിന്റെ സന്തോഷം. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു രണ്ടുമൂന്നാഴ്ച കഴിഞ്ഞാണു വീട്ടിലേക്ക് പോന്നത്. ഒപ്പം വായനയും കൂ ടെ പോന്നു. അതിനാലാവും ടിവി ചിന്ത മനസ്സിൽ വന്നതേയില്ല. വന്നതിന്റെ മൂന്നാം ദിവസം പുത്രന്റെ പുതിയൊരു നിർദ്ദേശം. നമുക്കു തൽക്കാലം ടിവി വേണ്ട. കാരണം അവൻ കുറെ പുസ്തങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതു വായിച്ചു കഴിയും വരേ മറ്റ് ശല്യപ്പെടുത്തലുകൾ പാടില്ലത്രേ. ആരെങ്കിലും നന്നാവാൻ വിചാരിച്ചാൽ നമ്മളായിട്ടെന്തിനു തടസ്സം നിൽക്കണം. പിന്നെ പത്ത് കാശ് അക്കൗണ്ടിൽ കിടക്കുകയും ചെയ്യും. ഞാനും സമ്മതിച്ചു. ഒരു മൽസരത്തിനുള്ള ചാലഞ്ച് ഉയർത്തി യെങ്കിലും മൈഗ്രയ്ൻ ഒരു ശല്യക്കാരനായി തുടരുന്നതു കൊണ്ടു തന്ത്രപൂർവം ഒഴിഞ്ഞു. എന്തായാലും ഇപ്പോൾ മാസം എട്ടാവുന്നു. വായന നല്ലനിലയിൽ മുന്നേറുന്നു. പഴയവേഗത തിരിച്ചു കിട്ടുമോ എന്നറിയില്ല എന്നാലും ഇപ്പോൾ സാമാന്യം മോശമല്ലാത്ത വേഗത വന്നു. ഇപ്പോൾ സ്വീകരണമുറിയിൽ അഹന്തയുടെ അട്ടഹാസങ്ങളില്ല. ഗർവിന്റെ, വിവരക്കേടുകളുടെ എടുപ്പുകുതിരകൾ മനസ്സ് അസ്വസ്ഥമാക്കുന്നില്ല. ചന്ദനമഴ പണ്ടേപെയ്യാറില്ല. ആര്യാടൻ സഹായിച്ചു (പവർകട്ട് സമയത്ത്) തുടങ്ങിവെച്ച കുടുംബ സംവാദസദസ്സുകൾക്ക് കൂടുതൽ സമയം. കറന്റ് ബില്ലിൽ ഗണ്യമായകുറവ്. ഒരുവർഷമായി കഴിച്ചിരുന്ന പ്രഷർ ഗുളിക 80 mg. 40 ഉം 20 ഉം ആയി ചുരുങ്ങി. പ്രഷർ ഗുളിക "കഴിച്ചുതുടങ്ങ്യാൽ ഡോസ് കൂടുകയല്ലാതെ കുറയുക(യ്ക്കുക) ഇല്ല " എ ന്ന് പറഞ്ഞ് പേടിപ്പിച്ചവനെ എനിക്കൊന്ന് കാണണം. അതുകൊണ്ട് എനിക്കിതേ പറയാനുള്ളൂ. തയ്യാറുണ്ടോ ഒരു throw away TV challenge ഏറ്റെടുക്കാൻ.

Saturday 13 December 2014

ഇത് ചുംബന സമരാനുകൂലികളായ രണ്ടുപേർ കൂടി നട്ടു നനച്ചുണ്ടാക്കിയതാണു. സമരത്തെ എതിർത്തു കൊണ്ടുള്ള പല പോസ്റ്റുകളും , ക്രിയാത്മകമല്ലാതെ പോകുന്ന യുവത്വത്തെക്കുറിച്ച് വല്ലാതെ വേവലാതിപ്പെടുന്നതായി കാണുന്നു. ആസമയം കൊണ്ടു രണ്ടു വാഴ വെക്കാമായിരുന്നുവത്രേ ! ( അല്ലെങ്കിലും പ്രയോജനരഹിതമായ എന്തെങ്കിലും കാണുകയൊ കേൾക്കുകയോ ചിന്തിച്ചു പോകയോ ചെയ്താൽ ഉടനെ ഒരു വാഴ നടുക മലയാളികളുടെ പണ്ടേയുള്ള വീക്നസ് ആണല്ലോ ) എന്നിട്ടുമെന്തേ വാഴയിലപോലും അന്യനാടിൽനിന്നു വരേണ്ടിയിരിക്കുന്നു എന്നൊന്നും ചോദിക്കരുതു ഏതോ നെല്പാടത്തിന്റെ ചിത്രം കൊടുത്ത് കാപ്ഷൻ ഇങ്ങനെ. " ഇത് ചുംബന സമരക്കാർ കൃഷി ചെയ്തതല്ല" (സൂചന വ്യക്തമാണല്ലോ). മുൻപ് , അടിയന്തരാവസ്ഥ കാലത്ത് ചില പത്രങ്ങൾക്കായിരുന്നു ഈ സൂക്കേട്. വിദ്യാർത്ഥികൾ സമരത്തിനൊന്നും പോകാതെ നാവടക്കിയിരുന്ന് പഠിക്കുക, അതു ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു കാമ്പസുകളെ കൃഷി ഭൂമിയാക്കി മാറ്റുക.ഇതായിരുന്നു ഉദ്ബോധനം. ഇതേറ്റുപിടിച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാക്കളും രക്ഷാധികാരികളും സോളാറ്റിൽ മുങ്ങി ബാറിൽ പൊങ്ങി നടക്കുന്നത് വർത്തമാനകാല ചരിത്രം. അതു പോട്ടെ! സ്വാതന്ത്യ്രസമരങ്ങൾക്കിടക്കു മഹാത്മജി, നെൽസൺ മണ്ടേല ലെനിൻ ,മാർടിൻ ലൂതർ കിംഗ്, ചെഗുവെര ഇവർക്കൊന്നും നെല്ലോ വാഴയോ ഗോതമ്പോ കരിമ്പോ ഒന്നും കൊത്തിക്കിളച്ച് ഉണ്ടാക്കാൻ പറ്റാത്തതു തൽക്കാലം ഈ വാഴക്കുലസ്വീകരിച്ചു പൊറുത്ത് മാപ്പാക്കണം എന്നൊരപേക്ഷ സമർപ്പിക്കുകയാണു. വാൽക്ക്ഷ്ണം.: ചുംബനസമരക്കാലത്ത് സമരവിരുദ്ധർ നേരം കളയാതെ ക്രൃഷിചെയ്തുണ്ടാക്കിയവ നാലഞ്ചു മാസം കഴിയുമ്പോൾ മാർക്കറ്റിൽ ഒരു വന്‍പ്രളയം സ്രൃഷ്ടിക്കുമെന്നും വിലകൾ പാതാളത്തോളം താഴുമെന്നും പ്രതീക്ഷിക്കുന്നു. ചിക്കനും പിസ്തയും മറ്റും മറ്റും കഴിച്ചു നെയ് വെച്ചു പുളപ്പെടുത്തു നടക്കുന്ന ഹസ്തിനികൾ അചിരേണ ഈ നല്ല വസ്തുക്കൾ കഴിച്ചു പദ്മിനികളാവുമെന്നും പ്രതീക്ഷിക്കുന്നു. അതോടെ ഇത്തരം, അല്ല , എത്തരം സമരങ്ങളും അപ്രസതമാവുമെന്നും ടാക്സില്ലാതെ കിനാക്കാണുകയും ചെയ്യുന്നു,

Friday 4 July 2014

മാങ്ങ്യേം ചക്കക്കുരൂം അഥവാ ചക്കക്കുരൂം മാങ്ങ്യേം

        മൂത്ത കാരണവര്‍ കട്ടിലൊഴിയും വരെ മാങ്ങ്യേം ചക്കക്കുരൂം     തന്നെയായിരുന്നു   തറവാട്ടില്‍  നിത്യവും  ഉച്ചയൂണിന് കൂട്ടാന്‍. ഇളമുറക്കാരന്‍  വന്നപ്പോഴും  സ്ഥിതി  മാറിയില്ല .   മാറ്റം  ഉണ്ടാവും  എന്ന്  പാണന്മാര്‍  പാടിക്കൊണ്ടിരുന്നു.
         ഉച്ചയൂണിന്  അന്ന്  അപ്രതീക്ഷിതമായി  പുതിയ കാരണവരെത്തി.  കൂട്ടാന്‍  ഒഴിച്ചതും  കാരണവര്‍  ക്രുദ്ധനായി  ചാടി എണീറ്റു.   "ഏതു**# അവള്‍  ആണ് പിന്ന്യേം  ഈ കൂട്ടാന്‍  വെച്ചത്.  .ഇത്  അവള്‍ടെ  തലേല്‍  ഒഴിച്ചിട്ടു തന്നെ  കാര്യം" .
സംഗതി  വഷളാവും മുന്‍പേ  അനന്തരവന്മാരില്‍ ആരോ  ഉണര്‍ത്തിച്ചു .
 " അമ്മായി തന്നെയാ  വെച്ചത്."
 കാരണവരുടെ   കോപം പെട്ടന്ന്   തണുത്തു . ഒരു നേര്‍ത്ത പുഞ്ചിരിയോടെ  സ്വസ്ഥാനത്തിരുന്നു "  ങ്ങ്ഹാ . ഓളേം  പറ ഞ്ഞിട്ട്  കാര്യമില്ല.  നല്ല കഷ്ണങ്ങളോന്നും  ഇല്ലാതെ   ഓളെന്താക്കും "  എത്ര എണ്ണത്തിനു  വെച്ച് വെളമ്പണം "

മൂപ്പര്‍ ശാന്തനായി ഇരുന്നു   ഊണ് കഴിച്ചു . രണ്ടാം ചോറും  വാങ്ങി.

          ഊണ്  കഴിഞ്ഞു എഴുന്നേറ്റതും  ഘോരമായ  ശബ്ധത്തോടെ ഉള്ളില്‍അടക്കി നിര്‍ത്തിയിരുന്ന  വായു  അന്നനാളത്തിന്റെ രണ്ടറ്റങ്ങളിലൂടെയും  മുക്തി  നേടിയതും  ഒരുമിച്ചായിരുന്നു .
       ആചാരവെടി   കേട്ട്  ഞെട്ടിത്തരിച്ചു  നില്‍ക്കുന്ന അനന്തരവപ്പടയെ  നോക്കി  കാരണവര്‍  ഇങ്ങനെ മൊഴിഞ്ഞു  "   ചക്കക്കുരു  ഗ്യാസിനു  ഉത്തമം  എന്ന്  പറയുന്നത്  വെറുതെയല്ല .  ഇത്ര നല്ലൊരു വസ്തു  വെറുതെ  കളയണോ. ഇവറ്റ  എല്ലാത്തിനേം തീറ്റി പോറ്റ്വാ ന്ന്ച്വാല്‍ ചില്ലറ ചെലവാ? അതുകൊണ്ട്  തറവാട്ടില്‍  ഇനിയുള്ള കാല്വോം   മാങ്ങ്യേം ചക്കക്കുരൂം   തന്നെ    മതി ..   അല്ലെങ്കില്‍  വേണ്ട ചക്കക്കുരൂം മാങ്ങ്യേം  ആയിക്കോട്ടേ.  ഇവിടെ ചിലര്‍ക്ക്  ഗ്യാസിന്റെ സൂക്കട്  കൊറച്ചധികൂം ആണ്".  പിന്നെ ആരും  ഒന്നും  മിണ്ടിയില്ല.

ചക്കക്കുരു  മാഹാത്മ്യം  താളിയോലകളില്‍  എന്ന ഗവേഷണത്തിലാണ്   ഇപ്പോള്‍ പാണന്മാര്‍


                           

Wednesday 2 July 2014

കാണരുത് കേള്‍ക്കരുത് പറയരുത്

 തീവണ്ടി മുറി  ശൂന്യമായിരുന്നു .  മനസ്സ്‌  അസ്വസ്ഥമായിരുന്നു . ദുരന്തങ്ങളും    രോദനങ്ങളും  യുദ്ധത്തിന്‍റെ വിലാപങ്ങളുംഎല്ലാം  എല്ലാം .   ആരോടെങ്കിലും പങ്കുവെക്കാന്‍ മനസ്സ് കൊതിച്ചു.
 അപ്പോള്‍  ഒന്നാമത്തെ സഹയാത്രിക  കടന്നുവന്നു .. വന്ന ഉടനെ  ബാഗുകള്‍ ഒതുക്കിവെച്ചു.  ശ്രദ്ധാപൂര്‍വം  ഹാന്‍ഡ്‌ ബാഗ് തുറന്നു   ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ തിരുകി .     പിന്നെ ഏതോ  സംഗീതത്തില്‍ മുഴുകി  മെല്ലെ  കണ്ണുകള്‍ അടച്ചു.   ഇനി മറ്റൊന്നും   കേള്‍ക്കരുത്

  പിന്നെ   രണ്ടാമന്‍   കയറിവന്നു . സാവധാനം   ലാപ്ടോപ്പ് എടുത്തു  മടിയില്‍ വെച്ചു പിന്നെ മെല്ലെ മെല്ലെ മറ്റേതോ ലോകത്തിലേക്ക്‌  ഊളിയിട്ടിറങ്ങി .  ഇനി മറ്റൊന്നും  കാണരുത്  എന്നു  ഉറപ്പിച്ചപോലെ .

  പിന്നാലെ മൂന്നാമനും വന്നു .   കീശയിലെ  പൊതി യില്‍ നിന്ന്‍ എന്തോ എടുത്തു.   സാവധാനം  ഉള്ളം കയ്യിലിട്ട്  തിരുമ്മി .  മെല്ലെ  കവിള്‍ വിടര്‍ത്തി  അവിടെ  നിക്ഷേപിച്ചു.   ചുണ്ടുകള്‍ മുറുക്കി അടച്ചു  .  ഇനി ഒന്നും മിണ്ടില്ല . തീര്‍ച്ച .

 വണ്ടി മെല്ലെ  നീങ്ങിത്തുടങ്ങി .    ഇപ്പോള്‍     പ്രശ്നങ്ങള്‍ എല്ലാം  അവസാനിച്ചിരിക്കുന്നു .  രോദനങ്ങളും  വിലാപങ്ങളും  ഒന്നുമില്ല  .    ലോകസമാധാനത്തിന്‍റെ  കുളിര്‍കാറ്റു  മെല്ലെ  തീവണ്ടിമുറിയിലേക്കും  വീശിയെത്തിയപ്പോള്‍  കണ്ണുകള്‍ താനേ  അടയുന്നത്  ഞാനറിഞ്ഞില്ല

Labels: